Breaking

Thursday, December 6, 2018

2020 ഓടെ സംസ്ഥാനത്ത് നിന്ന് കുഷ്ഠരോഗം പൂർണ്ണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി

2020 ഓടെ സംസ്ഥാനത്ത് നിന്ന് കുഷ്ഠരോഗം പൂർണ്ണമായും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. സംസ്ഥാനത്തെ തെരഞ്ഞെടുത്ത എട്ടു ജില്ലകളിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ക്യാമ്പയിൻ- അശ്വമേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 

കേരളത്തിൽ കുട്ടികളിൽ കുഷ്ഠരോഗം കണ്ടുവരുന്നതായുള്ള റിപ്പോർട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ക്യാമ്പയിന്റെ ഭാഗമായി വീടുകളിലെത്തുന്ന ആരോഗ്യപ്രവർത്തകർക്ക് കൃത്യമായി വിവരങ്ങൾ നൽകണം. രോഗലക്ഷണമുള്ളവർക്ക് പൂർണ ചികിത്സ സർക്കാർ ഉറപ്പു വരുത്തും.  സംസ്ഥാനത്ത് പടരുന്ന പനി ഉൾപ്പെടെ രോഗങ്ങളിൽ സ്വകാര്യ ആശുപത്രികളിൽ  നിന്നും റിപ്പോർട്ട് സ്വീകരിച്ച് പരിശോധിച്ച ശേഷമാണ് അന്തിമ കണക്കുകൾ പുറത്തുവിടുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ക്യാമ്പയിനോടനുബന്ധിച്ച് പാറശ്ശാല ജില്ലാ ആശുപത്രിയിൽ നിന്നും ആരംഭിച്ച് ജനറൽ ആശുപത്രിയിലെത്തിയ ദീപശിഖ മന്ത്രി ഏറ്റുവാങ്ങി.  അശ്വമേധത്തിന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു. കുഷ്ഠരോഗം മൂലമുണ്ടാകുന്ന പ്രകടമായ വൈകല്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 

തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, ഫിഷറീസ് വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, സന്നദ്ധസംഘടനകൾ തുടങ്ങിയവ സംയുക്തമായാണ് അശ്വമേധം ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ ദേശീയ ആരോഗ്യദൗത്യം മിഷൻ ഡയറക്ടർ കേശവേന്ദ്രകുമാർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ. എൽ. സരിത, കണ്ണമ്മൂല വാർഡ് കൗൺസിലർ ആർ. സതീഷ്‌കുമാർ, ഫാദർ ജോസ് കിഴക്കേടത്ത്, ഡോ. രതീഷ് റ്റി. പിള്ള തുടങ്ങിയവർ സംസാരിച്ചു. 



from Anweshanam | The Latest News From Health https://ift.tt/2QhJ6Qz
via IFTTT