Breaking

Tuesday, February 23, 2021

ആക്രമിച്ച പുലിയുടെ കണ്ണിൽ വിരലിട്ടുകുത്തി ബാലൻ രക്ഷപ്പെട്ടു

മൈസൂരു: പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറിപ്പോയ 12 വയസ്സുകാരൻ മനോധൈര്യത്താൽ ജീവൻ തിരിച്ചുപിടിച്ചു. തന്റെ തോളിൽ കടിച്ച പുലിയുടെ കണ്ണിൽ 12 വയസ്സുകാരനായ നന്ദൻ കൈവിരൽ കുത്തിയിറക്കിയാണ് തിരിച്ചാക്രമിച്ചത്. ഇതോടെ പുലി കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസിൽ ഞായറാഴ്ച രാത്രിയാണ് നാടകീയമായ ഈ സംഭവമുണ്ടായത്. തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോലിനുള്ളിൽ ഒളിച്ചിരുന്ന പുലി നന്ദന്റെമേൽ ചാടിവീഴുകയായിരുന്നു. തുടർന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു. ഇതോടെ നന്ദൻ സഹായത്തിനായി അലറിവിളിക്കുകയും അതോടൊപ്പം പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കുകയും ചെയ്തു. സംഭവസമയം നന്ദന്റെ അച്ഛൻ സമീപത്തുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. കഴുത്തിൽനിന്നും തോളിൽനിന്നുമായി രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലൻ അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ പറഞ്ഞു. Content Highlights: Boy pierces leopard's eye with thumb


from mathrubhumi.latestnews.rssfeed https://ift.tt/3dC90ZC
via IFTTT