പിറവം: ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബർ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാൾക്ക് വീട്ടിലെത്തി നൽകി സത്യസന്ധത കാട്ടിയ സ്മിജയ്ക്ക് 51 ലക്ഷം രൂപ കമ്മിഷനായി ലഭിച്ചു. പിറവത്തെ ഫോർച്യൂൺ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചേർന്നാണ് കമ്മിഷൻ തുകയ്ക്കുളള ചെക്ക് സ്മിജയ്ക്ക് കൈമാറിയത്. സൈനയുടെ ഉടമസ്ഥതയിലുള്ള പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്നാണ് ആറ്ുകോടിയുടെ സമ്മർ ബംബർ ടിക്കറ്റുകൾ സ്മിജ വാങ്ങി വിറ്റത്. വിറ്റുതീരാതിരുന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന പരിചയക്കാരനും പൂന്തോട്ടം പണിക്കാരനുമായ ചക്കുംകുളങ്ങര പാലച്ചുവട്ടിൽ ചന്ദ്രനോട് വാങ്ങിക്കാൻ ഫോണിലൂടെയാണ് സ്മിജ ആവശ്യപ്പെട്ടത്. വാക്ക് ഉറപ്പിച്ച് ടിക്കറ്റ് സ്മിജതന്നെ കൈവശം വച്ചു. ഈ ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞ നിമിഷം സ്മിജ ഭർത്താവുമൊത്ത് ചെന്ന് ചന്ദ്രന് ടിക്കറ്റ് കൈമാറുകയായിരുന്നു. ലോട്ടറി മൊത്തവിൽപ്പന ഏജൻസികളായ ശശിബാലനും ഭാര്യ സൈനയ്ക്കും കമ്മിഷനായി ലഭിച്ച 60 ലക്ഷം രൂപയിൽ നിന്ന് നികുതി കഴിച്ച് 51 ലക്ഷമാണ് സ്മിജയ്ക്ക് നൽകിയത്.
from mathrubhumi.latestnews.rssfeed https://ift.tt/37a7GZF
via
IFTTT