തിരുവനന്തപുരം: പട്ടയഭൂമിയിലെ മരം മുറിച്ചുകടത്തുന്നതിനാവശ്യമായ പാസിന് ആവശ്യമായ രേഖകൾ റവന്യൂ ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഉത്തരവ് മറയാക്കി വയനാട്, തൃശ്ശൂർ, എറണാകുളം ജില്ലകളിൽ ഈട്ടി അടക്കമുള്ള മരം മുറിച്ചെങ്കിലും തടി കടത്തിയത് തൃശ്ശൂരിൽനിന്നു മാത്രമാണെന്നും ചൂണ്ടിക്കാട്ടുന്നു. മന്ത്രി കെ. രാജനാണ് റിപ്പോർട്ട് തേടിയത്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകിയ ഭൂമിയിൽ കർഷകർ വെച്ചുപിടിപ്പിച്ചതും മുളച്ചുവന്നതും കർഷകർ വൃക്ഷവില അടച്ച് റിസർവ് ചെയ്തിട്ടുള്ളതുമായ മരങ്ങൾ മുറിക്കുന്നതിനാണ് അനുമതി നൽകിയിരുന്നത്. മരങ്ങൾ മുറിക്കാമെങ്കിലും പുറത്തേക്ക് കൊണ്ടുപോകുന്നതിന് വനം വകുപ്പിന്റെ പാസ് ആവശ്യമാണ്. പാസ് ലഭിക്കുന്നതിന് വില്ലേജ് ഓഫീസറിൽനിന്നുള്ള കൈവശാവകാശ സർട്ടിഫിക്കറ്റ്, പട്ടയഭൂമി, അതിലെ റിസർവ് മരങ്ങൾ എന്നിവ സംബന്ധിച്ച് തഹസിൽദാർ നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമുണ്ട്. അതനുസരിച്ചാണ് വനം വകുപ്പ് പാസ് അനുവദിക്കുന്നത്. തൃശ്ശൂരിൽ അത്തരം രേഖകളില്ലാതെതന്നെ പാസ് അനുവദിച്ചു. അവിടെനിന്നുള്ള തടിയിൽ ഒരുഭാഗം മറ്റു ജില്ലകളിലേക്ക് കടത്തിയതായും റിപ്പോർട്ടിലുണ്ട്. 1964-ലെ ചട്ടഭേദഗതി അനുസരിച്ച് പട്ടയം നൽകിത്തുടങ്ങിയത് 1970-ഓടെയാണ്. അതിനുശേഷം നട്ടുവളർത്തിയ ഈട്ടിയും മറ്റും മുറിക്കാൻ പാകമായിട്ടില്ല. പാസ് അനുവദിച്ച വനം ഉദ്യോഗസ്ഥർ ഇക്കാര്യംപോലും പരിഗണിച്ചില്ലെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ പറയുന്നത്. ’64-ലെ പട്ടയം കൂടാതെ, മിച്ചഭൂമി, ട്രിബ്യൂണൽ, ആദിവാസി, പട്ടികജാതി, പട്ടികവർഗം, വനഭൂമി തുടങ്ങി പത്തോളം പട്ടയങ്ങൾ വേറെയുമുണ്ട്. ഇതിൽ ’64-ൽ അനുവദിച്ച പട്ടയഭൂമിയിൽനിന്നുമാത്രമാണ് മരം മുറിക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ, ഉത്തരവിന്റെ മറവിൽ മറ്റുഭൂമികളിലേയും മരം മുറിച്ചെന്നാണ് റവന്യൂ അധികൃതർ കരുതുന്നത്. പട്ടയം നൽകുമ്പോൾത്തന്നെ മുറിക്കാനാവാത്ത മരങ്ങളുടെവിവരം ട്രീ രജിസ്റ്ററിൽ ഉൾപ്പെടുത്തി അവയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുകയാണ്. ട്രീ രജിസ്റ്റർ പരിശോധിച്ചാണ് റവന്യൂ അധികൃതർ പാസിനാവശ്യമായ രേഖകൾ നൽകുന്നത്. ഇത്തരം പരിശോധനകൾക്കൊന്നും ആരും സമീപിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2SsQTNM
via
IFTTT