തൃശ്ശൂർ: തെറ്റായ കേസിൽ കുടുങ്ങി ജാമ്യമെടുക്കാൻ ആളില്ലാതെ മൂന്നരവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കിടന്ന്, കോടതി കുറ്റവിമുക്തനാക്കി പുറത്തിറങ്ങിയ സുരേഷ് ചോദിക്കുന്നു-എന്റെ കുഞ്ഞിനെ കണ്ടെത്തിത്തരുമോ? എന്റെ ഭാര്യയുടെ മൃതദേഹം എവിടെയാണ് മറവുചെയ്തതെന്ന് പറയുമോ?ആക്രി ശേഖരിച്ചാണെങ്കിലും സന്തോഷകരമായി ജീവിച്ച സുരേഷിന്റേതാണ് ചോദ്യം. നാഗർകോവിലിൽനിന്ന് ഭാര്യയോടൊപ്പം കൊച്ചിയിലേക്ക് ചേക്കേറി ആക്രി ശേഖരിച്ച് ജീവിക്കുന്നതിനിടെ സുരേഷിന്റെ മേൽ കരിനിഴൽ വീണത് 2017-ലെ ക്രിസ്‌മസ്ദിനത്തിലാണ്. നിയമം വിലക്കിയ മരുന്നുകൾ ആക്രിച്ചാക്കിൽ കണ്ടെത്തിയെന്നതായിരുന്നു എറണാകുളം സെൻട്രൽ പോലീസ് ചുമത്തിയ കുറ്റം. മെഡിക്കൽ സ്ഥാപനം വഴിയിലുപേക്ഷിച്ച കാലഹരണപ്പെട്ട മരുന്നുകൾ ശേഖരിച്ചത് കുപ്പിയുടെ മൂടിയിലെ അലൂമിനിയം വേർതിരിച്ചെടുക്കാനാണെന്ന് സുരേഷ് പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. തമിഴ് സംസാരിക്കാൻ മാത്രമറിയുന്ന നിരക്ഷരനായ എ. സുരേഷ് 2017 ഡിസംബർ 27-ന് റിമാൻഡ് പ്രതിയായി തൃശ്ശൂർ ജില്ലാ ജയിലിലെത്തി. സുരേഷിനെക്കുറിച്ച് സമൂഹം അറിഞ്ഞത് 2020 മേയ് ആറിന്. ജയിലിലെ ദിവസക്കൂലിയായ 127 രൂപയിൽനിന്ന് മിച്ചംപിടിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനചെയ്തു സുരേഷ്. റിമാൻഡ് കാലാവധിക്കുശേഷം 2018 ജനുവരിയിൽ സുരേഷിനെ ജാമ്യത്തിലെടുക്കാൻ ഭാര്യ അദ്‌ഭുതമേരി എല്ലാ ഒരുക്കങ്ങളും നടത്തി. പക്ഷേ, ജാമ്യം പരിഗണിക്കുന്നതിന് രണ്ടുനാൾമുമ്പ് അദ്‌ഭുതമേരി പ്രസവത്തോടെ മരിച്ചെന്ന വിവരമാണ് സുരേഷിന് കിട്ടിയത്. ആ കുഞ്ഞ് എവിടെയെന്ന് സുരേഷിനോട് ആരും പറഞ്ഞിട്ടില്ല.നാഗർകോവിൽ മീനാക്ഷിപുരം പത്തരവിളിയിലെ വീട്ടുകാർ സഹായിക്കാൻ ശ്രമിച്ചെങ്കിലും മയക്കുമരുന്നുകേസിലെ പ്രതിയാണെന്ന പോലീസിന്റെ മറുപടി കേട്ട് പിന്മാറി. പിന്നീട് വീട്ടുകാർ സുരേഷുമായുള്ള ബന്ധം ഉപേക്ഷിച്ചു.എറണാകുളം ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീകുമാറാണ് സുരേഷിനുവേണ്ടി ഹാജരായത്. പ്രതി കുറ്റക്കാരനല്ല എന്നു കണ്ടെത്തി കോടതി വെറുതെ വിടുകയായിരുന്നു.സുരേഷിന്റെ ജീവിതകഥയറിഞ്ഞ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂബെൽ ഗ്രൂപ്പിന്റെ ഡയറക്ടർ ജോമോൻ ജോർജ് തൃശ്ശൂരിലെ അഭിഭാഷകൻ എ.ജെ. അഭിലാഷിനെയും ശ്രീകുമാറിന്റെ സഹായിയായി നിയമിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3dAP5dh
via
IFTTT