Breaking

Wednesday, April 28, 2021

പാചകവാതക സിലിന്‍ഡര്‍ ഏത് ഏജന്‍സിയില്‍നിന്നും; ബുക്കിങ് ചട്ടത്തില്‍ മാറ്റംവരും

പാലക്കാട്: ഉപഭോക്താക്കൾക്ക് ഇനി ഏത് ഏജൻസിയിൽനിന്നും പാചകവാതകം വാങ്ങാൻ സൗകര്യം വരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.), ഭാരത് പെട്രോളിയം (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ.) എന്നീ മൂന്നു കമ്പനികളുംചേർന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപവത്കരിക്കും. പാചകവാതകത്തിന് സ്വന്തം ഏജൻസിയെമാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജൻസി സമീപത്തുണ്ടെങ്കിൽ അവിടെനിന്നു സിലിൻഡർ വാങ്ങാൻ സൗകര്യമുണ്ടാകണമെന്ന കാഴ്ചപ്പാടിലാണിത്. ഇതിനായി ബുക്കിങ് ചട്ടങ്ങളിൽ മാറ്റം വരുത്തും. പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സർക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങൾ മാറ്റാൻ നടപടിയെടുക്കുന്നത്. സിലിൻഡറുകളുടെ ബുക്കിങ്ങിൽ 2020 നവംബർ ഒന്നുമുതൽ ചില മാറ്റങ്ങൾ നടപ്പാക്കിയിരുന്നു. അതിൽ പാചകവാതക സിലിൻഡറിന്റെ ബുക്കിങ് ഒ.ടി.പി. അടിസ്ഥാനമാക്കിയുള്ളതാക്കി. ഇതേത്തുടർന്ന് ബുക്കിങ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമാക്കാൻ സാധിച്ചതായി എണ്ണക്കമ്പനികൾ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തിൽ തുടർന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചർച്ചയിലാണ് ഏത് ഏജൻസിയിൽനിന്നും പാചകവാതകം എന്ന ആശയം ഉയർന്നുവന്നതെന്ന് ഐ.ഒ.സി. വൃത്തങ്ങൾ പറഞ്ഞു. പാചകവാതക ബുക്കിങ് ചട്ടത്തിൽ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികൾ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐ.ഒ.സി. വൃത്തങ്ങൾ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3vmKy44
via IFTTT