ഓൺലൈൻ പരീക്ഷ ഏർപ്പെടുത്തിയതോടെ ലേണേഴ്സ് ഡ്രൈവിങ് ടെസ്റ്റിന്റെ വിജയശതമാനം കുത്തനെ ഉയർന്നു. ഓഫീസുകളിൽ ലേണേഴ്സ് ടെസ്റ്റ് നടന്നപ്പോൾ 18 ശതമാനം പേർ വരെ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഓൺലൈൻ പരീക്ഷയിൽ പരാജയശതമാനം മൂന്നായി കുറഞ്ഞതായാണ് വിവരാവകാശപ്രകാരം ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് വെളിപ്പെടുത്തിയ കണക്കുകൾ വ്യക്തമാക്കുന്നത്. ക്രമക്കേടുകൾ നടക്കുന്നില്ലെന്നും വിജയശതമാനം കുത്തനെ കൂടിയിട്ടില്ലെന്നുമുള്ള അധികൃതരുടെ വാദം പൊളിക്കുന്നതാണ് ഈ കണക്കുകൾ. ഗതാഗതനിയമങ്ങൾ, അടയാളങ്ങൾ എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് അവബോധമുണ്ടാകേണ്ട ചോദ്യങ്ങളാണ് ലേണേഴ്സ് പരീക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അപേക്ഷകൻതന്നെയാണ് പരീക്ഷ എഴുതുന്നതെന്ന് ഉറപ്പിക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിൽ മോട്ടോർവാഹനവകുപ്പിനില്ല. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ഐ.ഡി. ലഭിച്ചാൽ ഇതിൽ പ്രവേശിച്ച് പരീക്ഷയെഴുതാം. ചില ഡ്രൈവിങ് സ്കൂളുകാരും ഇടനിലക്കാരും ഇത് വരുമാനമുണ്ടാക്കാനുള്ള മാർഗമായി മാറ്റുന്നുണ്ട്. അപേക്ഷ സമർപ്പിച്ച് അവർതന്നെ ലേണേഴ്സ് ലൈസൻസ് എടുത്തുനൽകും. ക്രമക്കേട് തടയാൻപാകത്തിൽ ഓൺലൈൻ പരീക്ഷാസംവിധാനം പരിഷ്കരിച്ചാലേ നിലവിലെ പോരായ്മ പരിഹരിക്കാനാകൂ. വെബ്ക്യാം, ബയോമെട്രിക് ഹാജർ തുടങ്ങിയ സുരക്ഷാസംവിധാനങ്ങൾ ഓൺലൈൻ പരീക്ഷകൾക്കുണ്ട്. ഇതിലേക്ക് നീങ്ങിയാൽ തട്ടിപ്പ് നടത്തുന്നത് ഒഴിവാക്കാനാകും. Content Highlights:Number Of Online Driving Learners Test Winners Increased Due To Cheating
from mathrubhumi.latestnews.rssfeed https://ift.tt/3nBhAuQ
via
IFTTT