അഞ്ചൽ : രണ്ടരവർഷംമുൻപ് യുവാവിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും അനുജനും പോലീസ് കസ്റ്റഡിയിൽ. ഭാരതീപുരം തോട്ടംമുക്ക് പള്ളിമേലതിൽവീട്ടിൽ ഷാജി പീറ്ററാ(44)ണ് കൊല്ലപ്പെട്ടത്. സഹോദരൻ സജിനാ(29)ണ് ഷാജിയെ കൊലപ്പെടുത്തിയത്. 2018-ലെ തിരുവോണദിവസം വൈകുന്നേരം ആറുമണിക്കാണ് കൊലപാതകം നടന്നത്. സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്കിനിടെ സജിൻ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഷാജി നിലത്തുവീണു. ഇവർ താമസിക്കുന്നത് വിജനമായ സ്ഥലത്തായതിനാൽ സംഭവം മറ്റാരും അറിഞ്ഞില്ല. സജിനും അമ്മ പൊന്നമ്മയും ചേർന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു. നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിൽ കഴിയുന്നത് പതിവായിരുന്നു. ഇടയ്ക്കുമാത്രമാണ് വീട്ടിൽ എത്തിയിരുന്നത്. പല കേസുകളിലും പ്രതിയായിരുന്നതിനാൽ പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നു. പോലീസിനെ ഭയന്ന് എവിടെയോ മാറിത്താമസിക്കുന്നുവെന്നാണ് വീട്ടുകാർ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മിൽ വഴക്കുണ്ടായി. വഴക്കിനിടെ കൊലപാതകവിവരവും പരാമർശിക്കപ്പെട്ടു. പൊന്നമ്മയിൽ നിന്ന് ഇക്കാര്യം ജ്യേഷ്ഠത്തിയുടെ മകനായ റോയിയും അറിഞ്ഞു. ഇതുകേട്ട റോയി കഴിഞ്ഞദിവസം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെത്തി സംഭവം വിവരിച്ചു. ഇതേത്തുടർന്ന് പത്തനംതിട്ട-പുനലൂർ ഡിവൈ.എസ്.പി.മാർ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ചോദ്യം ചെയ്യാനായി പൊന്നമ്മയെയും സജിനെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷാജിയുടെ മൃതദേഹം ബുധനാഴ്ച ഫൊറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കും. മൃതദേഹം മറവുചെയ്തത് വിദഗ്ധമായി ഷാജിയുടെ മൃതദേഹം പൊന്നമ്മയും മകൻ സജിനുംചേർന്ന് മറവുചെയ്തത് വിദഗ്ധമായി. വീട്ടുമുറ്റത്ത് കിണർ കുഴിച്ചപ്പോൾ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്. ദുർഗന്ധമുണ്ടാകാതിരിക്കാൻ മൃതദേഹത്തിന് മുകളിൽ ഷീറ്റിട്ടശേഷം കോൺക്രീറ്റ് ചെയ്തതായും സംശയിക്കുന്നു. സ്ഥലത്ത് പോലീസ് കാവലുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ എ.എസ്.പി. ഇ.എസ്.ബിജുമോൻ സംഭവസ്ഥലം സന്ദർശിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3dAZ0zx
via
IFTTT