ചങ്ങനാശ്ശേരി: പാവപ്പെട്ട കാർഡുടമകൾക്ക് നൽകാൻ കേന്ദ്രത്തിൽനിന്ന് ലഭിച്ച 1012 ക്വിന്റൽ (1.01 ലക്ഷം കിലോ) കടല റേഷൻകടകളിലും ഡിപ്പോകളിലും കെട്ടിക്കിടന്ന് നശിക്കുന്നു. ലോക്‌ഡൗണിനുശേഷം പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിപ്രകാരമാണ്, മുൻഗണനാ വിഭാഗമായ പിങ്ക്, മഞ്ഞ കാർഡുടമകൾക്ക് സൗജന്യമായി നൽകാൻ അരിയും കടലയും കേരളത്തിന് കിട്ടിയത്.പദ്ധതികാലാവധി 2020 നവംബറിൽ അവസാനിച്ചിരുന്നു. അതോടെ വിതരണം നിലച്ചു. റേഷൻകടകളിലെത്തിച്ചതും ഡിപ്പോകളിൽ ശേഖരിച്ചതും ബാക്കിയായി. എന്നാൽ, അരിവിതരണം യഥാസമയം നടത്താനായി. സ്റ്റോക്കുള്ള കടല തുടർന്നും വിതരണംചെയ്യാൻ സംസ്ഥാനം അനുമതി വാങ്ങിയില്ല. അനുമതി ചോദിച്ചതാവട്ടെ, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷവും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുവാദമില്ലാതെ ഉത്തരവിറക്കാൻ കഴിയില്ലെന്ന മറുപടിയും ലഭിച്ചു.തിരഞ്ഞെടുപ്പിനുശേഷം കത്തിടപാടുകൾ നടന്നതുമില്ല. ഇതിനിടെ, കേന്ദ്രം നൽകിയ കടലയിൽ 296 ക്വിന്റൽ ഭക്ഷ്യകിറ്റിലേക്ക് സംസ്ഥാനസർക്കാർ വകമാറ്റിയിരുന്നു. കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെയാണ് വകമാറ്റിയതെന്ന് ഭക്ഷ്യവകുപ്പ് പറയുന്നു. കിലോയ്ക്ക് 80 രൂപ മാർക്കറ്റുവിലയുള്ള 1012 ക്വിന്റൽ 80.96 ലക്ഷത്തിന്റെ കടലയാണ് കെട്ടിക്കിടക്കുന്നത്.മൂന്നുമാസംമുതൽ പൂപ്പൽബാധ തുടങ്ങും. ആറുമാസമായാൽ ഉപയോഗശൂന്യമാകും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനപ്രകാരം 2020 ഏപ്രിൽ-ജൂൺ മാസം ഒന്നാംഘട്ടത്തിലേതിനുശേഷം 2020 ജൂലായ്-നവംബർ രണ്ടാംഘട്ടത്തിൽ രാജ്യത്താകെ 9.7 ലക്ഷം ടൺ കടലയാണ് വിതരണംചെയ്തത്. ഇതിനായി 6,849.24 കോടി രൂപ ചെലവിട്ടു. കടല നശിച്ചുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഡിപ്പോ അധികൃതർക്ക് നിർദേശം നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RvL2WU
via
IFTTT