തിരുവനന്തപുരം: വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളിൽനിന്നുമെത്തുന്ന എല്ലാവർക്കും ഇനി 14 ദിവസം വീടുകളിൽ കർശനനിരീക്ഷണം മാത്രം. വീടുകളിൽ സൗകര്യമില്ലാത്തവർക്കും സർക്കാർ ക്വാറന്റീൻ സൗകര്യം ആവശ്യമുള്ളവർക്കും അതത് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അനുവദിക്കും. ഇക്കാര്യം വ്യക്തമാക്കി ക്വാറന്റീൻ, ഐസൊലേഷൻ മാർഗരേഖ ആരോഗ്യവകുപ്പ് പുതുക്കി. വീടുകളിൽ സൗകര്യമുണ്ടെന്നകാര്യം വാർഡുതലസമിതി ഉറപ്പാക്കും. ദുരന്തനിവാരണ നിയമപ്രകാരം കൂടുതൽ കേന്ദ്രങ്ങൾ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി. വിദേശത്തുനിന്നെത്തുന്നവർക്ക് ഏഴുദിവസം സർക്കാർ സംവിധാനത്തിലും ഏഴുദിവസം വീടുകളിലുമാണ് ഇപ്പോൾ ക്വാറന്റീൻ. വിദേശത്തുനിന്ന് കൂടുതൽപേരെത്തുകയും രോഗികളുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹോം ക്വാറന്റീനുള്ള തീരുമാനം. സംസ്ഥാനത്തെ മിക്ക വിമാനത്താവളങ്ങളിൽനിന്നും രോഗലക്ഷണമില്ലാത്ത മിക്കവരെയും വീടുകളിലേക്ക് അയച്ചുതുടങ്ങി. ക്വാറന്റീൻ ലംഘിക്കുന്ന കേസുകൾ പെരുകുന്നതിനാൽ ഇത്തരം നടപടി രോഗവ്യാപനത്തിന് കാരണമാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. രോഗിയുമായി നേരിട്ട് ബന്ധമുള്ള രോഗലക്ഷണം പ്രകടിപ്പിക്കാത്തവരുടെ സാംപിളുകൾ പൂൾ ടെസ്റ്റിന് വിധേയമാക്കും. ഒരുകൂട്ടം ആളുകളുടെ സാംപിളുകൾ കലർത്തി പരിശോധിക്കുന്ന രീതിയാണ് പൂൾടെസ്റ്റ്. ഫലം പോസിറ്റീവാണെങ്കിൽ അതിൽ ഉൾപ്പെടുത്തിയ എല്ലാ സാംപിളുകളും വെവ്വേറെ പരിശോധിക്കും. ഹോം ക്വാറന്റീനുശേഷവും നിരീക്ഷണം * രണ്ടാഴ്ചയ്ക്കിടെ വിദേശത്തുനിന്നോ മറ്റുസംസ്ഥാനങ്ങളിൽനിന്നോ എത്തുന്നവർ, രോഗിയുമായി നേരിട്ട് സമ്പർക്കമുള്ളവർ തുടങ്ങി ഹൈ റിസ്ക് വിഭാഗത്തിൽ വരുന്നവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റീൻ. തുടർന്ന് 14 ദിവസത്തെ നിരീക്ഷണം * ഈ സമയം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണം * കോവിഡ് ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നവർ വീണ്ടും 14 ദിവസം വീട്ടിൽ ഐസൊലേഷനിൽ കഴിയണം. തുടർച്ചയായി രണ്ടു സാംപിൾ പരിശോധനഫലം നെഗറ്റീവ് ആകുമ്പോഴാണ് രോഗിയെ ആശുപത്രിയിൽനിന്ന് വിട്ടയക്കുക. ഹൈറിസ്ക് വിഭാഗം * കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾ സന്ദർശിച്ചവർ * സമൂഹവ്യാപനമുള്ള സ്ഥലങ്ങൾ, കോവിഡ് ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുവരുന്നവർ * രോഗികളുടെ ശരീരത്തിലും ശരീര സ്രവങ്ങളിലും സ്പർശിച്ചവർ * സുരക്ഷാകിറ്റില്ലാതെ രോഗിയെ പരിശോധിച്ചവർ * രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ പാത്രങ്ങൾ തുടങ്ങിയവയിൽ സ്പർശിച്ചവർ * രോഗം സ്ഥിരീകരിച്ചവരുമായി മൂന്നടി ദൂരത്തിലെങ്കിലും സമ്പർക്കമുള്ളവർ * രോഗം സ്ഥിരീകരിച്ചവർക്കൊപ്പം സീറ്റിന്റെ അതേ നിരയിലോ മൂന്നിലേക്കും പിന്നിലേക്കും മൂന്നുനിരകളിലോ ഇരുന്നു യാത്രചെയ്തവർ ലോ റിസ്ക് 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. രോഗിയുമായി നേരിട്ടു സമ്പർക്കമില്ലെങ്കിലും യാത്രചെയ്ത വാഹനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഉണ്ടായിരുന്നവരാണ് ഈ വിഭാഗത്തിൽ. രോഗിയുമായി സമ്പർക്കമുള്ള ആരോഗ്യപ്രവർത്തകർക്കും ഇത് ബാധകം. ലോ റിസ്കുകാരുമായി സമ്പർക്കമുള്ള സെക്കൻഡറി വിഭാഗക്കാർ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. Content Highlights:covid 19 Precautionary measure Home Quarantine
from mathrubhumi.latestnews.rssfeed https://ift.tt/3h1Iok5
via
IFTTT