Breaking

Tuesday, June 30, 2020

മാണിയോളം വരുമോ ജോസ് കെ മാണി?

1994-95 കാലഘട്ടത്തിൽ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി കെ കരുണാകരനെതിരെ ഉരുണ്ടുകൂടിയ പടനീക്കം അവസാനിച്ചത് ഒരു നേതൃമാറ്റത്തിലൂടെയായിരുന്നു. കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും വീഴ്ത്തിയാണ് ആ പട അവസാനിച്ചത്. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായി. 1969 ൽ ഒമ്പത് എം.എൽ.എ മാരെയും കൂട്ടി ഐക്യജനാധിപത്യമുന്നണിക്ക് രൂപം നൽകിയ കരുണാകരനെയാണ് ആന്റണിയുടെ നേതൃത്വത്തിൽ കോൺഗ്രസിലെ തന്നെ ആന്റണി പക്ഷം താഴെയിറക്കിയത്. ഇതിനൊക്കെയും അതിസൂക്ഷ്മതയോടെയും തികഞ്ഞ കൗശലത്തോടെയും കരുക്കൾ നീക്കിയത് ആന്റണി പക്ഷത്തെ രണ്ടാമനായിരുന്ന ഉമ്മൻചാണ്ടിയും. ഐ വിഭാഗം നേതാവായ കരുണാകരന്റെ കൈയിൽ നിന്ന് മുഖ്യമന്ത്രിസ്ഥാനം ആന്റണി പക്ഷത്തിന്റെ പക്കലെത്തി. ഒപ്പം യു.ഡി.എഫ്. നേതൃത്വം ഉമ്മൻചാണ്ടിയുടെ കൈകളിലേയ്ക്കുമൊതുങ്ങി. 2004 ൽ എ.കെ.ആന്റണി രാജിവെച്ചതിനെത്തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. എന്നും രണ്ടാമനായി കഴിയാൻ വിധിക്കപ്പെട്ടിരുന്ന ഉമ്മൻചാണ്ടി അങ്ങനെ ഒന്നാമനായി. യു.ഡി.എഫ് നേതൃത്വവും മന്ത്രിസഭാ നേതൃത്വവും ഉമ്മൻചാണ്ടിയുടെ കൈയ്യിൽ. മുമ്പൊരിക്കലുമില്ലാത്തവണ്ണം ഐക്യജനാധിപത്യമുന്നണി ശക്തമായ നിലയിലേക്കു വളർന്നു. നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി. ഒരുവശത്ത് കെ.എം.മാണി, മറുവശത്ത് പി.കെ.കുഞ്ഞാലിക്കുട്ടി. ഈ മൂന്നു നേതാക്കളായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ ആണിക്കല്ലുകൾ. മുന്നണിക്കാലങ്ങളിലൊക്കെയും അവസാനവാക്ക് ഇവരുടേതായിരുന്നു. യു.ഡി.എഫ് രാഷ്ട്രീയം ഈ മൂവരിലേയ്ക്ക് ഉരുണ്ടുകൂടി. കെ.എം.മാണി കേരള രാഷ്ട്രീയത്തിൽ എന്നും തല ഉയർത്തിപ്പിടിച്ചു നിന്ന നേതാവായിരുന്നു. 1965 ലെ തിരഞ്ഞെടുപ്പുമുതൽ തുടർച്ചയായി 54 വർഷക്കാലം, അതായത് മരണം വരെ, പാലാ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച നിയമസഭാംഗം. മാണിയെ വെല്ലുവിളിക്കാൻ ആർക്കുമാവാതിരുന്ന അരനൂറ്റാണ്ടിലേറെ കാലം. 1980 ൽ ആന്റണി പക്ഷ കോൺഗ്രസിനൊപ്പം ഇടതുമുന്നണിയിൽ ചേർന്ന ഹ്രസ്വകാലഘട്ടത്തിൽപ്പോലും മാണിക്ക് ഒരു വലിയ തലയെടുപ്പുണ്ടായിരുന്നു. കേരളാകോൺഗ്രസിനുള്ളിൽ മാണി കളികളേറെ കളിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ പരീക്ഷിച്ചുമുന്നേറി. തനിക്കെതിരെ തലപൊക്കുന്നവരെയൊക്കെ മാണി വെട്ടിവീഴ്ത്തി. മാറിമാറി പ്രയോഗിച്ച തന്ത്രങ്ങളുടെ ഭാഗമായി കേരളാകോൺഗ്രസ് പാർട്ടിയെ സ്വന്തം ലക്ഷ്യം നേടാൻ പല തവണ പിളർത്തി. ആവശ്യം വന്നപ്പോൾ വേറിട്ടുനിന്ന കേരളാകോൺഗ്രസുകളെ മാണി തന്നെ സംയോജിപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ ഒരു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. പിളരും തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാർട്ടിയാണ് കേരളാ കോൺഗ്രസ്. ഇടതുമുന്നണിയിലായിരുന്ന പി.ജെ.ജോസഫിനെയും കൂട്ടരെയും യു.ഡി.എഫിലേയ്ക്കു കൊണ്ടുവരാനും സ്വന്തം പാർട്ടിയിൽ ലയിപ്പിച്ചു പാർട്ടിയെ കൊഴുപ്പിക്കാനും മാണിക്കു കഴിഞ്ഞത് ഈ മെയ് വഴക്കം ഒന്നുകൊണ്ടുമാത്രമാണ്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ മാണി തല ഉയർത്തി നിന്ന് പലവളയത്തിലൂടെയും ചാടി. വളയമൊന്നുമില്ലാതെയും ചാടി. തന്ത്രവും കുതന്ത്രവും തരംപോലെ പ്രയോഗിച്ചു. കേരളാകോൺഗ്രസ് നേതൃത്വം മാണിയിൽ നിന്ന് ജോസ് കെ മാണിയിലെത്തിയപ്പോഴേയ്ക്ക് കാര്യങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞു. മാണിയുടെ പൈതൃകത്തിൽ കെട്ടി ഉയർത്തിയ പാർട്ടിയെന്നു ജോസ് കെ മാണി തന്നെ കൊട്ടിഘോഷിച്ച കേരളാ കോൺഗ്രസിന് ആദ്യ തിരിച്ചടി തുടക്കത്തിൽ തന്നെ കിട്ടി. അതും കേരളാകോൺഗ്രസിന്റെയും കെ.എം.മാണിയുടെ തന്നെയും തട്ടകമായ പാലായിൽ നിന്ന്. ഉപതിരഞ്ഞെടുപ്പിൽ പാലാ മാണിയുടെ പൈതൃകത്തെയും കേരളാ കോൺഗ്രസിനെയും പാടെ മറന്നു. 54 വർഷത്തെ മാണി ചരിതമാണ് പാലാ തിരുത്തിക്കുറിച്ച് ഇടതുപക്ഷത്തേയ്ക്ക് ചരിഞ്ഞത്. ഇവിടെയാണ് ജോസ് കെ മാണിയുടെ നേതൃത്വം വിലയിരുത്തപ്പെടുന്നത്. സമകാലിക കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസിന്റെ പ്രസക്തിയെന്ത്? കേരള രാഷ്ട്രീയത്തിൽ ജോസ് കെ മാണിയുടെ മൂല്യം എന്താണ്? അദ്ദേഹം നേതൃത്വം കൊടുക്കുന്ന കേരളാകോൺഗ്രസിനെക്കൊണ്ട് യു.ഡി.എഫിന് എന്തു പ്രയോജനം? ഒരു മുന്നണിയിൽ നിന്ന് നിഷ്കരുണം പുറത്തേയ്ക്ക് വലിച്ചെറിയാനും മാത്രം വിലകുറഞ്ഞുവോ ജോസ് കെ മാണിക്കും കേരളാ കോൺഗ്രസിനും? കേരളത്തിൽ ഒരു മുന്നണിയും സ്വന്തം ഘടകകക്ഷികളിലൊന്നിനെ ഇങ്ങനെ ഒറ്റയടിക്ക് പുറത്താക്കാൻ ധൈര്യം കാണിക്കില്ല തന്നെ. ഐക്യജനാധിപത്യമുന്നണിയും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഇവിടെ മുഖത്തോടുമുഖം നോക്കി നിന്ന് ഏറ്റുമുട്ടുന്നത് ഏറെക്കുറെ തുല്യശക്തികളെന്ന നിലയ്ക്കാണ്. ചില സീറ്റുകളിൽ ഏതെങ്കിലുമൊരു മുന്നണി സ്ഥാനാർത്ഥി ജയിക്കുന്നത് പലപ്പോഴും വിരലിലെണ്ണാവുന്നത്രയും വോട്ടിനും. ഇക്കാര്യം നോക്കുമ്പോൾ യു.ഡി.എഫ് നേതൃത്വം കാണിച്ചത് അതിസാഹസം തന്നെയെന്നെ പറയാനാവൂ. ജോസ് കെ മാണിയെ ഒറ്റയടിക്ക് കൊച്ചാക്കാൻ കഴിഞ്ഞുവെന്ന കാര്യത്തിൽ ഈ നീക്കത്തിനു മുൻകൈ എടുത്ത യു.ഡി.എഫ് നേതാക്കൾക്ക് അഭിമാനിക്കാം. കേരളാ കോൺഗ്രസ് മുന്നണി വിഭാഗത്തിന്റെ മൂല്യം പെട്ടെന്നു കുറഞ്ഞിരിക്കുന്നു. യു.ഡി.എഫിൽ കെ.എംമാണി പ്രതാപത്തോടെ കഴിയുന്ന കാലത്ത് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി ഉമ്മൻചാണ്ടി ഭരണം അട്ടിമറിക്കാൻ സി.പി.എം രഹസ്യാലോചന നടത്തിയെന്നു റിപ്പോർട്ടുകൾ പ്രചരിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും ഓർക്കണം. ചരൽക്കുന്നു സമ്മേളനത്തിൽ മുന്നണി വിടാൻ തീരുമാനിച്ച കെ.എം.മാണിയുടെ മൂല്യം എത്രയായിരുന്നു! ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ.കുഞ്ഞാലിക്കുട്ടിയും ഒന്നിച്ചാണ് പാലായിൽ കെ.എം.മാണിയുടെ വീട്ടിലെത്തി അദ്ദേഹത്തെ തിരികെ ക്ഷണിച്ചത്. ഇന്നിപ്പോൾ ജോസ് കെ മാണിക്ക് എത്രയുണ്ട് മൂല്യം? കൈയിലുള്ളത് രണ്ട് സായാഹ്ന സീറ്റുകൾ. പിന്നെ ഒരു ലോക്സഭാ സീറ്റും ഒരു രാജ്യസഭാംഗത്വവും. വിലപേശാനുള്ള ബലവും ഊർജ്ജവും തീരെ കുറഞ്ഞ് ചെറുതായിരിക്കുന്നു ജോസ് കെ മാണി. എൻ.സി.പിക്കുപോലുമുണ്ട് മൂന്നു സീറ്റ്. അതിൽ ഒന്ന് തോമസ് ചാണ്ടിയുടെ മരണം മൂലം ഒഴിഞ്ഞുകിടക്കുകയാണെങ്കിൽപോലും. നാണക്കേടിൽ നിന്നു തല ഉയർത്തി നേരെ നിൽക്കാൻ ജോസ് കെ മാണിക്ക് എന്തു ചെയ്യാനാവും? കണ്ണുമടച്ച് ഇടതു മുന്നണിയുമായി ധാരണയുണ്ടാക്കുക. ആഞ്ഞുപിടിച്ച് ഒരു മന്ത്രിസ്ഥാനം കൈക്കലാക്കുക. എൻ.ജയരാജിനൊരു മന്ത്രിസ്ഥാനം മേടിച്ചു കൊടുക്കുക. ഇനിയുമുണ്ട് ഇടതുമുന്നണി ഭരണത്തിന് 11 മാസം. അല്ലെങ്കിൽ ഡൽഹിയിലേയ്ക്കു നോക്കാം. ജോസ് കെ മാണിക്ക് കൈയിൽ ഒരു ലോക്സഭാ സീറ്റും രാജ്യസഭാസീറ്റുമുണ്ട്. പോരാത്തതിന് ഇതു കേരളവും. ബി.ജെ.പി സന്തോഷം കൊണ്ടു തുള്ളിച്ചാടും. ജോസ് കെ മാണിക്കു മന്ത്രിയാകാൻ പെടാപ്പാടുപെടേണ്ടി വരില്ല തീർച്ച. മന്ത്രിയായാൽ നാലുവർഷം കൈയിൽ കിട്ടും. എന്തായിരിക്കും ജോസ് കെ മാണിയുടെ പുതിയമൂല്യം? കെ.എം.മാണിയായിരുന്നെങ്കിൽ യു.ഡി.എഫ് നേതൃത്വം ഇതുപോലൊരു നടപടി സ്വീകരിക്കാൻ തയ്യാറാവുമായിരുന്നോ? തയ്യാറായാൽ തന്നെ തിരിച്ചടിക്കാൻ കെ.എം.മാണി എത്രയെത്ര വഴികൾ കണ്ടുപിടിക്കുമായിരുന്നു? അതു കെ.എം.മാണി. ഇതു ജോസ് കെ മാണി. മാണിയോളം വരുമോ ജോസ് കെ മാണി. Contente Highlights: Jose K Mani, P J Joseph


from mathrubhumi.latestnews.rssfeed https://ift.tt/3eM5t8S
via IFTTT