ന്യൂഡൽഹി: ഐ എൻ എക്സ് മീഡിയ കേസിൽ മുൻകേന്ദ്രമന്ത്രി പി ചിദംബരം, മകൻ കാർത്തി ചിദംബരം എന്നിവർക്കെതിരേ എൻഫോഴ്സ്മെന്റ് കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക ജഡ്ജിക്ക് മുൻപാകെ ചൊവ്വാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. 2007 ൽ ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന പി ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് ചട്ടംലംഘിച്ച് മാധ്യമപ്രവർത്തകനായ പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് അനുമതി നൽകിയെന്ന പരാതിയിൽ സി ബി ഐ കേസെടുക്കുകയായിരുന്നു. കാർത്തി ചിദംബരത്തിന് ഇടപാടുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപ ഐ എൻ എക്സ് മീഡിയ കമ്പനി ഉടമ നൽകിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് ആരോപിക്കുന്നു. പി ചിദംബരത്തിന്റെ ആവശ്യപ്രകാരമായിരുന്നു ഇതെന്നായിരുന്നു എൻഫോഴ്സ്മെന്റിന്റെ നിഗമനം. അതേസമയം കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ വ്യവസ്ഥകളൊന്നും തന്നെ എൻഫോഴ്സ്മെന്റ് വിഭാഗം കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടില്ല. ഇടപാടുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖർജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെയും കേസിൽ പ്രതി ചേർത്തത്. കഴിഞ്ഞ ഒക്ടോബറിലാണ് പി ചിദംബരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. സി ബിഐ സമർപ്പിച്ച കേസിന്റെ ജാമ്യാപേക്ഷയുടെ വാദം കേൾക്കാനിരിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. Content Highlights:charge sheet against Chidambaram on INX media case filed by ED
from mathrubhumi.latestnews.rssfeed https://ift.tt/2yVhCbM
via
IFTTT