രാജാക്കാട്: പാമ്പുകടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ രാജകുമാരിയിലെ സ്വകാര്യ വിഷചികിത്സാ കേന്ദ്രത്തിലെ ഡോക്ടർക്ക് പിഴവുപറ്റിയതായി ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ഞായറാഴ്ചയാണ് വീടിനുസമീപമുള്ള ൈകയാലയിലെ കാട് പറിച്ചുനീക്കുന്നതിനിടയിൽ അനുവിന് പാമ്പുകടിയേറ്റത്. ഉടൻതന്നെ രാജകുമാരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോമിയോ വിഷ ചികിത്സാ കേന്ദ്രത്തിൽ അനുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് എത്തിച്ചു. എന്നാൽ, ഡിസ്പെൻസറിയുടെ സമീപത്തുതന്നെയുള്ള ഡോക്ടറുടെ വീട്ടിൽ നിന്ന് ഡോക്ടർ എത്താൻ 20 മിനിറ്റോളം താമസിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. മരുന്നുപുരട്ടിയതിനുശേഷം അനുവിനോട് വീട്ടിൽ പോയി വിശ്രമിക്കാനും ഒരു മണിക്കൂറിന് ശേഷം പാമ്പുകടിയേറ്റ ഭാഗത്തെ കെട്ട് അഴിച്ചുമാറ്റാനുമാണ് ഡോക്ടർ നിർദേശിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വിദഗ്ധ ചികിത്സയ്ക്കായി മറ്റെവിടെയെങ്കിലും കൊണ്ടുപോകണമോ എന്ന് ബന്ധുക്കൾ ആവർത്തിച്ച് ചോദിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്നും ഇപ്പോൾ കാണിക്കുന്ന അസ്വസ്ഥത ഉടൻ മാറും എന്നുമായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ബന്ധുക്കൾ പറയുന്നു. പാമ്പുകടിയേറ്റ ഭാഗം കൂടുതൽ പരിശോധിക്കാനോ രോഗിയെ നിരീക്ഷിക്കാനോ ഡോക്ടർ തയാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അവിടെനിന്ന് വീട്ടിലെത്തിയ അനുവിന്റെ നില കൂടുതൽ വഷളാവുകയും ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ, ആശുപത്രിയിൽ എത്തുന്നതിനു മുമ്പെ യുവതി മരിച്ചിരുന്നു. പാമ്പുകടിയേറ്റാൽ യഥാസമയത്ത് ആന്റിവെനം നൽകുന്നതിനുള്ള സൗകര്യം അടിമാലി താലൂക്ക് ആശുപത്രിയിൽ ഉണ്ട്. എന്നാൽ, അനുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതുകൊണ്ടാണ് അനു മരണപ്പെട്ടത് എന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. Content Highlights: woman died by snake bite in rajakkad idukki, allegations against treatment center
from mathrubhumi.latestnews.rssfeed https://ift.tt/2AWOzFC
via
IFTTT