Breaking

Friday, June 12, 2020

‘ഇപ്പോഴാണ് ഞാൻ ഒരു ഡോക്ടറായത്’ -ഡോ. ജയശങ്കർ

കൊച്ചി: ''എം.ബി.ബി.എസ്. പൂർത്തിയാക്കിയപ്പോൾ എന്താണുദ്ദേശിക്കുന്നതെന്ന് എനിക്കുതന്നെ വ്യക്തമല്ലായിരുന്നു. സിനിമയും കഥയുമൊക്കെയായിരുന്നു താത്പര്യം. ഇപ്പോഴാണ് ഞാൻ ഒരു ഡോക്ടറായത്. ഈ ജോലിയുടെ മഹത്ത്വവും ഉത്തരവാദിത്തവും എനിക്ക് മനസ്സിലാവുന്നുണ്ട്'' - കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുംബൈയിലെത്തിയ 25-കാരനായ ഡോ. ജയശങ്കറിന്റെ വാക്കുകൾ. മിഷൻ മുംബൈ എന്ന മലയാളിസംഘത്തിലെ പ്രായം കുറഞ്ഞ അഞ്ചുപേരിൽ ഒരാളാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ജയശങ്കർ. എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ ഉടനെയാണ് ജയശങ്കർ സന്നദ്ധപ്രവർത്തകനായി മുംബൈയിലേക്ക് തിരിച്ചത്. ബിരുദദാന ചടങ്ങുകൾ കോവിഡ് കാരണം റദ്ദാക്കി. ഒന്നുംചെയ്യാതെ വീട്ടിലിരിക്കുകയായിരുന്നു. എം.ബി.ബി.എസ്. കഴിഞ്ഞ് കോവിഡ് കാലത്ത് വെറുതെ ഇരിക്കുന്നത് ശരിയല്ലെന്ന് തോന്നി. അങ്ങനെയാണ് മുംബൈയിലേക്ക് പുറപ്പെട്ടത്. വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും തീരുമാനം മാറില്ലെന്ന് കണ്ടപ്പോൾ സമ്മതിച്ചു. മുംബൈ അന്ധേരിയിലെ സെവൻ ഹിൽസ് ആശുപത്രി വാർഡിലാണ് നിലവിൽ ജോലി. ''മുറി ഹിന്ദിയിൽ രോഗികളോട് സംസാരിക്കും. കേരളത്തിൽനിന്നാണ് എത്തിയതെന്ന് തിരിച്ചറിയുമ്പോൾ അവരുടെ കണ്ണിൽ കാണുന്ന സ്നേഹം മാത്രം മതി ഈ ജോലിയുടെ മഹത്ത്വം മനസ്സിലാക്കാൻ. രോഗബാധിതനാകുന്നതുവരെയോ ഇവിടുത്തെ സേവനം പൂർത്തിയാകുന്നതുവരെയോ തുടരാനാണ് താത്പര്യം'' -ജയശങ്കർ പറയുന്നു. വൈറസിൽനിന്ന് സ്വയം പ്രതിരോധിച്ചുവേണം ചികിത്സിക്കാൻ. തിരികെ നാട്ടിലേക്ക് രോഗബാധയില്ലാതെ എത്താൻ സാധിക്കുമോയെന്ന് പോലുമറിയില്ല. എം.ബി.ബി.എസ്. പൂർത്തിയാക്കുന്നവർ മൂന്നുമാസം കേരളത്തിൽ കോവിഡ് ഡ്യൂട്ടി ചെയ്യണമെന്ന തീരുമാനം ഉണ്ടായിട്ടുണ്ട്. അത് തുടങ്ങുന്ന മുറയ്ക്ക് നാട്ടിൽ ഡ്യൂട്ടി തുടരാനുള്ള തീരുമാനത്തിലാണ് ജയശങ്കർ. Content Highlights: Dr jayasankar share his experience about covid treatment


from mathrubhumi.latestnews.rssfeed https://ift.tt/3d0RSZO
via IFTTT