മാഡ്രിഡ്: സ്പാനിഷ് ലീഗിൽ റയൽ സോസീഡാഡിനെതിരായ ജയത്തോടെ ബാഴ്സലോണയെ പിന്തള്ളി റയൽ മാഡ്രിഡ് ഒന്നാമതെത്തി. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് റയൽ എവേ മത്സരത്തിൽ സോസീഡാഡിനെ മറികടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സെവിയ്യ, ബാഴ്സലോണയെ സമനിലയിൽ തളച്ചതോടെയാണ് റയലിന് ഒന്നാം സ്ഥാനത്തേക്കുള്ള വഴിതെളിഞ്ഞത്. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷമാണ് മൂന്നു ഗോളുകളും പിറന്നത്. 50-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ സെർജിയോ റാമോസാണ് റയലിനെ മുന്നിലെത്തിച്ചത്. ഇതോടെ ലാ ലിഗയുടെ ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ ഡിഫൻഡറെന്ന റെക്കോഡും റാമോസ് സ്വന്തമാക്കി. താരത്തിന്റെ 68-ാം ഗോളായിരുന്നു കഴിഞ്ഞ ദിവസത്തേത്. മുൻ ബാഴ്സലോണ താരം റൊണാൾഡ് കോമാന്റെ 67 ഗോളുകളെന്ന റെക്കോഡാണ് റാമോസ് മറികടന്നത്. 70-ാം മിനിറ്റിൽ കരീം ബെൻസേമ റയലിന്റെ രണ്ടാം ഗോളും നേടി. 83-ാം മിനിറ്റിൽ മൈക്കൽ മെറിനോയാണ് സോസീഡാഡിന്റെ ആശ്വാസ ഗോൾ നേടിയത്. 30 മത്സരങ്ങളിൽ നിന്ന് റയലിനും ബാഴ്സയ്ക്കും 65 പോയന്റ് വീതമാണുള്ളത്. എന്നാൽ ലീഗിൽ മുഖാമുഖം വന്നപ്പോഴുള്ള ഗോൾ ശരാശരി വെച്ച് റയൽ ഒന്നാമതെത്തുകയായിരുന്നു. കോവിഡ് പ്രതിസന്ധിക്കു പിന്നാലെ പുനഃരാരംഭിച്ച ലീഗിൽ റയലിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്. Content Highlights: la liga Real Madrid beat Sociedad 2-1 to return to top of the league
from mathrubhumi.latestnews.rssfeed https://ift.tt/2AWR6Qn
via
IFTTT