മുംബൈ: ബിജെപിയും ആർഎസ്എസും സ്ത്രീകളുടെ തുല്യതയ്ക്കുള്ള അവകാശത്തിന് നിലകൊള്ളുന്ന പുരോഗമനാശയങ്ങളുള്ള പ്രസ്ഥാനങ്ങളാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. അതേസമയം ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വിശ്വാസികളുടെ വികാരങ്ങൾ കണക്കിലെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്-18ന് നൽകിയ അഭിമുഖത്തിലായിരുന്നു ഫട്നാവിസിന്റെ ഈ നിലപാട്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലും ഷാനി ഷിഗ്നാപുർ വിഷയത്തിലും ബിജെപി സ്വീകരിക്കുന്നത് പരസ്പരവിരുദ്ധമായ നിലപാടാണെന്ന ആരോപണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. കേരളത്തിൽ ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടല്ല യുവതികളുടെ ശബരിമല പ്രവേശനത്തെ എതിർക്കുന്നത്. ജനങ്ങൾ ഒറ്റ ദിവസംകൊണ്ട് മാറണം എന്നുപറഞ്ഞാൽ അത് നടക്കില്ല- അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാട് ശരിയാണ്,അമിത് ഷായുടെ നിലപാടും ശരിയാണ്. പ്രായോഗികമാക്കാവുന്ന വിധികളേ കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടുള്ളൂ എന്ന അമിത് ഷായുടെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഫട്നാവിസ് പറഞ്ഞു. ഷാനി ഷിഗ്നാപുരിൽ കോടതി വിധി നടപ്പാക്കാൻ സാധിച്ചത് ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായതുകൊണ്ടാണ്. എന്നാൽ ഇപ്പോഴും അവിടെ സ്ത്രീകൾ കയറുന്നില്ല. സ്ത്രീകൾ കയറിയതുകൊണ്ട് കുഴപ്പമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സാധിക്കണം. ജനങ്ങളുടെ വിശ്വാസങ്ങളെ മാറ്റുക എന്നത് ഒരു ദിവസംകൊണ്ട് സാധിക്കുന്ന കാര്യമല്ല, അതിന് സമയമെടുക്കും- അദ്ദേഹം പറഞ്ഞു. Content Highlights:Supreme Court, Sabarimala women entry, Amit Shah, Devendra Fadnavis
from mathrubhumi.latestnews.rssfeed https://ift.tt/2OXSE2z
via
IFTTT