ലോകത്തിലെ ഏറ്റവും പൊക്കമുള്ള സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യയെ ഈ വിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, ഈ ഐക്യം നമ്മള്‍ നിലനിർത്താൻ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽനിന്ന് 200കിലോമീറ്റർ അകലെ, വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് പ്രതിമ.
തനിക്കു മാത്രമല്ല,ലോകത്തിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമാണിതെന്നു അദ്ദേഹം പറഞ്ഞു.ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയുടെ മുഖമാകുമെന്ന് കണക്കാക്കുന്ന ഇവിടെ നിർമിച്ച, മ്യൂസിയം, ഫുഡ്കോർട്ട്, 17കിലോമീറ്റർ ഉദ്യാനം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ബിജെപി അധ്യക്ഷൻ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
അതേസമയം, നർമദയിലെ കേവാഡിയിൽ വൻതോതിൽ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് 3000 കോടി രൂപ ചെലവിട്ട് ലോകത്തെ ഏറ്റവും വലിയ പ്രതിമ കേന്ദ്ര സർക്കാർ നിർമിച്ചിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടി ആദിവാസി, കർഷക പ്രക്ഷോഭങ്ങൾ ശക്തമായി. പ്രതിമ അനാവരണം ചെയ്യുന്ന ബുധനാഴ്ച തങ്ങളുടെ 72 ഗ്രാമങ്ങളിൽ മുഴുവൻ വീടുകളും മരണവീടായി ആചരിക്കാനാണ് ഇവരുടെ തീരുമാനം. ഭക്ഷണം പാകം ചെയ്യാതെ ദുഖം ആചരിച്ച് പ്രതിഷേധിക്കുമെന്ന് ഗോത്രവർഗ നേതാവ് ഡോ. പ്രഫുൽ വാസവ പറഞ്ഞു. ഗോത്രസമൂഹത്തിന്റെ സ്ഥലത്ത് പ്രതിമ നിർമ്മിച്ചതല്ലാതെ ഇവർക്ക് പുനരധിവാസ സൗകര്യങ്ങളോ ജോലിയോ സർക്കാർ നൽകിയിട്ടില്ല. അതിനെ തുടർന്നാണ് പ്രതിഷേധം.
പട്ടേൽസമരനേതാവ് ഹാർദിക്പട്ടേലും പ്രതിഷേധംപ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാത്ത ബിജെപി, വിനോദസഞ്ചാര സാധ്യതയ്ക്ക് അപ്പുറം, ആധുനിക ഇന്ത്യയുടെ പിതാവായി പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായാണ് പദ്ധതിയെ നടപ്പാക്കിയിരിക്കുന്നത്..
from Anweshanam | The Latest News From India https://ift.tt/2yGKst0
via IFTTT