നോയിഡ: മൊബൈൽ ഫോണിനായി ഓൺലൈനിലൂടെ ഓർഡർ നൽകിയിട്ട് പകരം സോപ്പ് നൽകി വഞ്ചിച്ചുവെന്ന് ഓൺലൈൻ വാണിജ്യവമ്പൻ ആമസോണിനെതിരെ ഉപഭോക്താവിന്റെ പരാതി. ആമസോൺ തലവനും മറ്റു മൂന്നു പേർക്കുമെതിരെ നോയിഡയ്ക്ക് സമീപം ബിസരഖ് പോലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തതായി പോലീസ് അധികൃതർ ചൊവ്വാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ആമസോൺ വെബ്സൈറ്റിലൂടെയാണ് പരാതിക്കാരൻ മൊബൈൽ ഫോണിന് ഓർഡർ നൽകിയത്. ഒക്ടോബർ 27 ന് ലഭിച്ച പാഴ്സൽ തുറന്നപ്പോൾ ഉള്ളിൽ സോപ്പാണുണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് ആമസോണിന്റെ ഇന്ത്യൻ മേധാവി അമിത് അഗർ വാൾ, ഓർഡറുകളിലെ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ഇടനിലസ്ഥാപനമായ ദർശിത പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർമാരായ പ്രദീപ് കുമാർ, റാവിഷ് അഗർ വാൾ, ഡെലിവറി ബോയ് അനിൽ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആമസോൺ സംഭവം സ്ഥിരീകരിക്കുകയും പരാതിക്കാരൻ ഫോണിന്റെ തുക മടക്കി നൽകാനുള്ള നടപടി ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വിശ്വസ്തതയുള്ള ഓൺലൈൻ വിപണിയാണ് ആമസോണെന്നും അതു കൊണ്ടു തന്നെ തട്ടിപ്പുനടക്കാതിരിക്കാൻ വേണ്ട കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ആമസോൺ അധികൃതർ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2qkdryk
via
IFTTT