തൃശ്ശൂർ: ആഴക്കടൽ മീൻപിടിത്തത്തിന് രാജ്യത്ത് ലൈസൻസ് നേടിയ ഏകവനിതയായ രേഖ ഇപ്പോൾ ഉപജീവനത്തിനായി കക്ക വാരുന്നു. ഒരു വലിയ കുട്ട കക്കത്തോട് വിറ്റാൽ 60 രൂപ കിട്ടും. ഭർത്താവും നാല് പെൺമക്കളുമടങ്ങുന്ന കുടുംബത്തെ പട്ടിണിക്കിടാതെ കാക്കുന്നത് ഇൗ പണിയിലൂടെയാണ്. ചിലദിവസങ്ങളിൽ മണിക്കൂറുകളോളം കടലിൽ മുങ്ങിത്തപ്പുകയല്ലാതെ ഒരു കുട്ട കക്കത്തോടുപോലും കിട്ടില്ല -നാൽപ്പതുകാരിയായ രേഖ പറയുന്നു. ഭർത്താവ് കാർത്തികേയനെ ഹൃദ്രോഗം പിടികൂടിയതോടെയാണ് ഇവരുടെ ജീവിതം ആടിയുലയാൻ തുടങ്ങിയത്. മഴയും ട്രോളിങ് നിരോധനവും ലോക്ഡൗണുമൊക്കെ അതിന് ആഴംകൂട്ടി. ദേശീയമാധ്യമങ്ങളിലടക്കം വലിയ വാർത്താപ്രാധാന്യം നേടിയതായിരുന്നു 2016-ൽ രേഖയുടെ ആഴക്കടൽ മീൻപിടിത്ത ലൈസൻസ്. ഭർത്താവിനൊപ്പം ഉൾക്കടലിൽ മീൻപിടിക്കാൻ പോയിരുന്ന രേഖ സ്ത്രീമുന്നേറ്റത്തിന്റെയും തൊഴിൽമാഹാത്മ്യത്തിന്റെയും അടയാളമായി സെമിനാറുകളിലും അഭിമുഖങ്ങളിലും നിറഞ്ഞു. ചേറ്റുവ, ഏങ്ങണ്ടിയൂർ ഏത്തായി കടപ്പുറത്താണ് രേഖയുടെ വീട്. എല്ലാസമയവും കടലേറ്റഭീഷണിയിലാണ് ഇൗ വീട്. വലിയ മണൽത്തിട്ടയും കടന്ന് കൂറ്റൻ തിരമാലകൾ വീട്ടിലേക്ക് എത്താറുണ്ട്. പക്ഷേ, കടലമ്മ ചതിക്കില്ലെന്ന വിശ്വാസത്തിൽ ഇവർ കഴിയുന്നു. രേഖ പ്ലസ്ടു കഴിഞ്ഞ് ഹിന്ദി വിദ്വാൻ കോഴ്സ് ജയിച്ചുനിൽക്കുമ്പോഴായിരുന്നു മത്സ്യത്തൊഴിലാളിയായ കാർത്തികേയനുമായുള്ള വിവാഹം. തൃശ്ശൂർ നഗരഹൃദയത്തിലെ കൂർക്കഞ്ചേരിയിൽ ജനിച്ചുവളർന്ന രേഖ അതുവരെ കടൽ കണ്ടിരുന്നത് അപൂർവം. വിവാഹത്തോടെ കടൽ ജീവിതത്തിന്റെ ഭാഗമായി. ആഴക്കടൽ മീൻപിടിത്തത്തിന് കടലിൽ 50 കിലോമീറ്ററോളം ഉള്ളിലേക്ക് പോകണം. ഇതിന് വഞ്ചിയിൽ ചുരുങ്ങിയത് മൂന്നുപേർ വേണം. ഭർത്താവും സഹായിയും കൂടെയുണ്ടാകും. ഇതിനിടെയാണ് ഭർത്താവ് കാർത്തികേയന് ഹൃദ്രോഗം കണ്ടെത്തിയത്. ഡോക്ടർമാരുടെ നിർദേശപ്രകാരം മീൻപിടിത്തം നിർത്തി. േകാട്ടയം മെഡിക്കൽ കോളേജിലാണ് ശസ്ത്രക്രിയയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്തിയത്. അതിനിടെ കോവിഡ് രണ്ടാംതരംഗം രൂക്ഷമായതോടെ ശസ്ത്രക്രിയ മാറ്റി. നാല് മക്കളുണ്ട് രേഖ-കാർത്തികേയൻ ദന്പതിമാർക്ക്. മൂത്തമകൾ മായയെ വിവാഹം കഴിച്ചയച്ചു. അഞ്ജലി, ദേവപ്രിയ, ലക്ഷ്മിപ്രിയ എന്നിവർ വിദ്യാർഥികളാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3pXfXsy
via
IFTTT