Breaking

Sunday, January 17, 2021

ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി വില്പന നൂറുശതമാനം

കാഞ്ഞങാട്: ഓണം ബമ്പറിനുപിന്നാലെ കോവിഡ് ബാധിക്കാതെ ക്രിസ്മസ്-പുതുവത്സര ബമ്പറും. 12 കോടി രൂപ ഒന്നാംസമ്മാനമുള്ള ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ വില്പനയിൽ 102 കോടിയുടെ വിറ്റുവരവ്. അച്ചടിച്ച 34 ലക്ഷം ടിക്കറ്റുകളും വിറ്റു. ഞായറാഴ്ചയാണ് ഇതിന്റെ നറുക്കെടുപ്പ്. ഓണം ബന്പർ ഇക്കുറി 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 132 കോടി രൂപയായിരുന്നു വിറ്റുവരവ്. ഈ രണ്ടു ലോട്ടറിയുമൊഴികെ കഴിഞ്ഞവർഷമിറങ്ങിയ എല്ലാ ബമ്പർ ടിക്കറ്റുകളെയും കോവിഡ് കാലം കാര്യമായി ബാധിച്ചു. മറ്റ് ബമ്പർ ടിക്കറ്റുകളെ അപേക്ഷിച്ച് 50 ശതമാനത്തോളം കൂടുതലാണ് ഓണം, ക്രിസ്മസ് ബമ്പർ ടിക്കറ്റിന്റെ വില. എന്നിട്ടും, വില്പനയെ ബാധിച്ചില്ല. മുൻവർഷത്തേക്കാൾ രണ്ടുലക്ഷം ടിക്കറ്റുകൾ കുറച്ചാണ് 2020-ൽ ഈ രണ്ട് ബമ്പർ ടിക്കറ്റുകളും അടിച്ചത്. ഇതുതന്നെ മുഴുവനും വിറ്റുപോകുമോയെന്ന ആശങ്ക ലോട്ടറിവകുപ്പിനുണ്ടായിരുന്നു. ഓണംബന്പർ ടിക്കറ്റ് നൂറുശതമാനം വിൽപ്പന നടന്നതിനാലാണ് ക്രിസ്മസ്-പുതുവത്സര ടിക്കറ്റുകൾ 34 ലക്ഷം അച്ചടിച്ചതെന്ന് അധികൃതർ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര ബന്പർ മുൻവർഷം 36,84,509 ടിക്കറ്റുകളും ഓണം ബമ്പർ 46 ലക്ഷവുമാണ് വിറ്റത്. ആകെ വിറ്റുവരവിന്റെ 25 ശതമാനത്തോളം ഏജൻസി കമ്മിഷൻ ഇനത്തിലും 28 ശതമാനം ജി.എസ്.ടി. ഇനത്തിലും പോകും.കോവിഡ് കാലത്തെ പ്രതികൂലാവസ്ഥയിൽ മൺസൂൺ ബമ്പർ ടിക്കറ്റുകൾ 10.67 ലക്ഷം മാത്രമാണ് വിറ്റത്. നറുക്കെടുപ്പുതീയതി നീട്ടുകയും ചെയ്തു. എന്നിട്ടും പ്രതീക്ഷിച്ച വിൽപ്പന നടന്നില്ല. ലോക്‌ഡൗൺ കാലമായതിനാൽ കഴിഞ്ഞവർഷം വിഷുബമ്പർ അച്ചടിച്ചില്ല. 2020-ൽ ആദ്യം പുറത്തിറങ്ങിയ സമ്മർ ബമ്പറിനെയും കോവിഡ് കാര്യമായി ബാധിച്ചു. 2019-ൽ 21.84 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നിടത്ത് കഴിഞ്ഞ വർഷം 15 ലക്ഷം ടിക്കറ്റുകൾ വിൽക്കാനേ കഴിഞ്ഞുള്ളൂ. ഇത്തവണത്തെ സമ്മർ ബന്പർ ടിക്കറ്റുകൾ രണ്ടുദിവസത്തിനുള്ളിൽ വിപണിയിലെത്തും. 200 രൂപയാണ് വില. ഒന്നാംസമ്മാനം ആറുകോടി രൂപ. പ്രതിദിന ലോട്ടറിടിക്കറ്റിന്റെ വില്പനയും കോവിഡ് കാലത്തിന് മുൻപുള്ളതു പോലെയായി. വ്യാഴാഴ്ചത്തെ കാരുണ്യ പ്ലസ്, ഞായറാഴ്ചത്തെ പൗർണമി ടിക്കറ്റുകൾ ഒഴികെ മറ്റെല്ലാ ടിക്കറ്റുകളും അച്ചടിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3oR6Ic1
via IFTTT