Breaking

Thursday, January 28, 2021

അടുത്തവർഷം ഇന്ത്യയുടെ വളർച്ച 11.5 ശതമാനം ആകുമെന്ന് ഐ.എം.എഫ്.

മുംബൈ: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നടപ്പുസാമ്പത്തികവർഷം (2020-'21) മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച എട്ടുശതമാനം ചുരുങ്ങുമെന്നും ലോക സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഐ.എം.എഫ്. പറയുന്നു. ഈ വർഷം വളർച്ച 7.7 ശതമാനമായിരിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തിലെ ഇന്ത്യയുടെ തിരിച്ചുവരവ് അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടാം പാദത്തിൽ വളർച്ചാ ഇടിവ് 7.5 ശതമാനമാണ്. ഐ.എം.എഫ്. അടക്കം വിവിധ ഏജൻസികൾ പത്തുശതമാനത്തിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ഇതോടെ ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ചാ ഇടിവ് അനുമാനം 7.7 ശതമാനമായി കുറച്ചിരുന്നു. ഇതാണ് എട്ടു ശതമാനത്തിലേക്ക് ഉയർത്തിയത്. ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, ന്യൂസീലൻഡ്, തുർക്കി, യു.എസ്. എന്നീ രാജ്യങ്ങളിലും സമ്പദ് വ്യവസ്ഥ അനുമാനിച്ചിരുന്നതിലും വേഗത്തിൽ തിരിച്ചുവന്നുവെന്ന് ഐ.എം.എഫ്. വ്യക്തമാക്കി. 2021-'22 സാമ്പത്തികവർഷം 8.8 ശതമാനം വളർച്ചയാണ് മുന്റിപ്പോർട്ടിൽ ഐ.എം.എഫ്. ഇന്ത്യയ്ക്ക് കണക്കാക്കിയിരുന്നത്. പുതിയ സാഹചര്യത്തിലിത് 11.5 ശതമാനമായി ഉയർത്തി. 2022-'23 സാമ്പത്തികവർഷം 6.8 ശതമാനമായിരിക്കുമിത്. അടുത്ത രണ്ട് സാമ്പത്തികവർഷത്തിലും ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടെതായിരിക്കുമെന്നും ഐ.എം.എഫ്. പറയുന്നു. അതേസമയം, വരാനിരിക്കുന്ന ബജറ്റ് നിർണായകമായിരിക്കുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3pr3Qmp
via IFTTT