Breaking

Monday, November 23, 2020

ചന്ദ്രഗിരിയും കടന്ന് വടക്കോട്ടൊഴുകി; ഗെയിൽ വാതകം മംഗളൂരു തൊട്ടു

കാസർകോട്: കാത്തിരിപ്പ് അവസാനിച്ചു. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) യുടെ കുഴൽവഴി കൊച്ചിയിൽനിന്നുള്ള പ്രകൃതിവാതകം മംഗളൂരു തൊട്ടു. ഞായറാഴ്ച വൈകീട്ടോടെയാണ് കേരളത്തിലെ അവസാനത്തെ വാൽവ് സ്റ്റേഷനായ മഞ്ചേശ്വരം കൊടലമുഗറു കടന്ന് വാതകം മംഗളൂരുവിലേക്ക് ഒഴുകിയത്. മംഗളൂർ കെമിക്കൽ ആൻഡ്‌ ഫെർട്ടിലൈസേഴ്‌സ്‌ ആണ് മംഗളൂരുവിൽ ഗെയിൽ പാചകവാതകത്തിന്റെ നിലവിലുള്ള പ്രധാന ഉപഭോക്താവ്. അതുകൊണ്ട് ഗെയിലിന്റെ റിസീവിങ് ടെർമിനൽ അതിനകത്താണ് തയ്യാറാക്കിയിരിക്കുന്നത്. അവിടെനിന്ന് മറ്റൊരു പ്രധാന ഉപഭോക്താവായ മാംഗ്ലൂർ റിഫൈനറീസിലേക്കുള്ള കുഴലിന്റെ പണി തുടങ്ങിയിട്ടുണ്ട്. ഓയിൽ ആൻഡ്‌ നാച്വറൽ ഗ്യാസ് കമ്പനിയുടെ ഭാഗമായുള്ള മാംഗ്ലൂർ പെട്രോകെമിക്കലിലേക്ക് വാതകം എത്തിക്കുന്നതിനുള്ള പദ്ധതിയും വൈകാതെ പൂർത്തിയാക്കും. കാസർകോട്ടെ ചന്ദ്രഗിരിപ്പുഴയ്ക്ക് അടിയിലുടെ തുരങ്കം നിർമിച്ച് 24 ഇഞ്ച് കുഴൽ കടത്തിവിടാനുള്ള ശ്രമം ഓഗസ്റ്റ് മൂന്നിന് തടസ്സപ്പെട്ടതിനാലാണ് പദ്ധതി രണ്ടുമാസത്തോളം നീണ്ടത്. താത്കാലികമായി പുഴയുടെ അടിത്തട്ടിലൂടെ പുതിയ തുരങ്കം നിർമിച്ച് ആറിഞ്ച് കുഴലിട്ടാണ് ഇപ്പോൾ ദൗത്യം പൂർത്തിയാക്കിയിരിക്കുന്നത്. 24 ഇഞ്ച് കുഴലിടുന്നതിലെ തടസ്സം നീക്കാനുള്ള ശ്രമം കരാറുകാരൻ തുടരുന്നുണ്ട്. പ്രധാന സ്റ്റേഷനായ കൂറ്റനാട് നിന്നാണ് മംഗളൂരുവിലേക്കുള്ള 354 കിലോമീറ്റർ കുഴൽ തുടങ്ങുന്നത്. കൊച്ചിയിൽനിന്ന് തൃശ്ശൂർ വഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാട് നിന്ന് ബെംഗളൂരുവിലേക്കുള്ള 525 കിലോമീറ്റർ കുഴൽ നിർമാണം പുരോഗമിക്കുകയാണ്. ശ്രദ്ധിക്കാം കുഴൽ വഴിയിൽ ഗെയിൽ കുഴൽ കടന്നുപോകുന്ന വഴിയിലുടനീളം അതിർത്തി രേഖപ്പെടുത്തി മുന്നറിയിപ്പ് സൂചകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. കുഴൽ സ്ഥാപിച്ച ഭാഗങ്ങളിൽ അനുമതിയില്ലാതെ കുഴിക്കുന്നത് അപകടകരവും ശിക്ഷാർഹവുമാണെന്ന് ഗെയിൽ അധികൃതർ അറിയിച്ചു. നിയന്ത്രിത മേഖലയിൽ നിർമാണ പ്രവർത്തനങ്ങളും കുഴൽക്കിണർ കുഴിക്കുന്നതും വലിയ മരങ്ങൾ നടുന്നതും നിയമവിരുദ്ധമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങളോ വാതക ചോർച്ചയോ ശ്രദ്ധയിൽ പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണം.ടോൾ ഫ്രീ നമ്പർ: 15101, ഫോൺ: 1800118430, 0484 2983215, 2983210, 2973059.


from mathrubhumi.latestnews.rssfeed https://ift.tt/3pQVp4r
via IFTTT