Breaking

Monday, November 30, 2020

പാളയുണ്ടോ? പൊന്നിന്റെ വിലകിട്ടും!

തൃശ്ശൂർ:വിദേശവിപണികളിൽ വൻ ഡിമാൻഡാണ് പാളപ്പാത്രങ്ങൾക്ക്. കവുങ്ങിൻപാളകൾ കേരളത്തിൽ സമൃദ്ധമാണെങ്കിലും ഇവിടത്തെ പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ പാളകൾ കൂടുതലും കൊണ്ടുവരുന്നത് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നാണ്. ഈ സംസ്ഥാനങ്ങളിൽ പൊഴിയുന്ന പാളകൾ പ്രദേശവാസികൾ ശേഖരിച്ച് നിർമാണയൂണിറ്റുകളിലെത്തിച്ച് വരുമാനം ഉണ്ടാക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാളകളിൽ 90 ശതമാനവും നശിപ്പിക്കുന്നു. പാളകളുടെ വിപണിമൂല്യത്തെക്കുറിച്ച് അറിവില്ലാത്തതാണ് ഒരു കാരണം. ചെറുതും വലുതുമായി അമ്പതിലധികം പാളപ്ലേറ്റ് നിർമാണ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. തൃശ്ശൂർ ജില്ലയിൽനിന്ന് യൂറോപ്പിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും പ്ലേറ്റുകൾ കയറ്റി അയയ്ക്കുന്ന യൂണിറ്റുകളുണ്ട്. തൃശ്ശൂരിലെ ദീപം പാം ഡിഷ് യൂണിറ്റിൽനിന്ന് വർഷത്തിൽ 24 ലക്ഷം പാളപ്ലേറ്റുകളാണ് കയറ്റുമതി ചെയ്യുന്നത്. വെള്ളനിറത്തിലുള്ള, പൊട്ടാത്തതും വളയാത്തതുമായ പാളകൾകൊണ്ട് നിർമിക്കുന്ന പ്ലേറ്റുകളാണ് കയറ്റുമതിക്ക് യോഗ്യമായത്. യൂറോപ്പിലാണെങ്കിൽ പ്ലേറ്റൊന്നിന് 16-ഉം ദുബായിൽ 13-ഉം രൂപ വരും. കവുങ്ങിൻപാളയുടെ വലുപ്പമനുസരിച്ച് മൂന്ന് മുതൽ 12 ഇഞ്ചുവരെ പല വലുപ്പത്തിലുള്ള പ്ലേറ്റുകൾ നിർമിക്കാനാവും. പ്രാദേശികതലത്തിൽ ലഭ്യമാക്കണം ജപ്പാനിലെയും ഇസ്രയേലിലെയും കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് പ്ലേറ്റുകൾ നൽകാനാവാത്ത സ്ഥിതിയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി നിർമിക്കുന്നതിനാൽ പാളപ്ലേറ്റിന്റെ വില താരതമ്യേന കൂടുതലാണ്. അതൊഴിവാക്കാൻ പ്രാദേശികമായി കവുങ്ങിൻപാളകൾ ലഭ്യമാവണം. സാധാരണക്കാർക്ക് അധികവരുമാനം ലഭിക്കും. അതോടെ വിലകുറച്ച് വിൽക്കാനാവും. പ്ലേറ്റ് നിർമാണം കഴിഞ്ഞുള്ള പാളയവശിഷ്ടങ്ങൾ കന്നുകാലിത്തീറ്റയായി മാറ്റുകയും ചെയ്യാം. പാള ഉപയോഗിച്ച് അമ്പതിലധികം പാത്രങ്ങൾ നിർമിക്കുന്നുണ്ട്. -ടി.കെ. രാജേഷ് കുമാർ, ഒളരി ദീപം പാം ഡിഷ് യൂണിറ്റ് ഉടമ തൊഴിലവസരങ്ങൾ വർധിക്കും 20 കൊല്ലമായി പാളപ്ലേറ്റ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. എളമരം കരീം വ്യവസായമന്ത്രി ആയിരിക്കുമ്പോൾ പാളപ്ലേറ്റ് നിർമാണയൂണിറ്റുകൾ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ആ പദ്ധതി നടന്നില്ല. 2002-ൽ ആർ.ബി.ഐ.യും കനറാ ബാങ്കും സർവേ നടത്തി വ്യവസായം വിജയകരമാവുമെന്ന് റിപ്പോർട്ടും നൽകിയിരുന്നു. പദ്ധതിയെക്കുറിച്ച് രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമുമായി സംസാരിക്കാൻ രാഷ്ട്രപതിഭവനിൽ പോയിരുന്നു. പാളകൾ ശേഖരിക്കുന്ന ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുകയും ചെയ്യാം. -ലോനപ്പൻ പന്തല്ലൂക്കാരൻ, തൃശ്ശൂരിലെ ആദ്യകാല പാളപ്ലേറ്റ് ഇന്നൊവേറ്റർ


from mathrubhumi.latestnews.rssfeed https://ift.tt/3moUkyz
via IFTTT