തിരുവനന്തപുരം: അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് ആദരാഞ്ജലികളുമായി കായിക മന്ത്രി ഇ.പി ജയരാജൻ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇ.പി മാറോഡണയെ അനുസ്മരിച്ചത്. ലേകോത്തരതാരം എന്ന പദവി അലങ്കരിക്കുമ്പോഴും സാധാരണക്കാരനെ പോലെ നിലകൊള്ളാൻ കഴിഞ്ഞു എന്നതാണ് മാറഡോണയുടെ പ്രത്യേകതയെന്നും ഏതു വിഷയത്തിലും അഭിപ്രായം പറയാൻ മടികാണിച്ചില്ലെന്നും ഇ.പി അനുസ്മരിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഫുട്ബോളിലെ ഇതിഹാസ താരം ദ്യോഗോ മറഡോണയുടെ അപ്രതീക്ഷിത വേർപാട് അത്യന്തം വേദനിപ്പിക്കുന്നതാണ്. നിരവധി തലമുറകളെ കാൽപ്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. ഫുട്ബോൾ കൊണ്ട് കളിയാസ്വാദകരെ ഒരു മാന്ത്രികലോകത്തേക്കാണ് മറഡോണ കൊണ്ടുപോയത്. അർജന്റീനയിലെ ദരിദ്ര കുടുംബത്തിൽ ജനിച്ച മറഡോണ കളിക്കളത്തിലെ മികവ് കൊണ്ട് ലോകം തന്നെ കീഴടക്കി. ജീവിതം മുഴുവൻ ഫുട്ബോളിനായി സമർപ്പിച്ച അദ്ദേഹത്തിന് അതിൽനിന്ന് മാറി നടക്കാൻ ഒരിക്കലും സാധിച്ചിരുന്നില്ല. 1986 ലെ മെക്സികോ ലോകകപ്പിൽ തന്റെ അസാമാന്യ വൈഭവം കൊണ്ട് അർജ്ന്റീന എന്ന രാജ്യത്തിന് ലോകകപ്പ് നേടിക്കൊടുത്തു. ദൈവത്തിന്റെ കൈ എന്നറിയപ്പെട്ട ഗോളും നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളും അദ്ദേഹം നേടിയ ലോകകപ്പ് എന്ന ഖ്യാതിയും മെക്സികോ ലോകകപ്പിനുണ്ട്. കളിമികവിന്റെ കാര്യത്തിൽ ഫുട്ബോൾ രാജാവ് പെലെക്കൊപ്പം തലയുയർത്തി നിൽക്കാൻ ആ കുറിയ മനുഷ്യന് മാത്രമേ സാധിച്ചിട്ടുള്ളൂ. ലോകഫുട്ബോളിൽ അർജന്റീനയ്ക്ക് ലോകമെങ്ങും ആരാധകരെ സൃഷ്ടിക്കാൻ കഴിഞ്ഞത് മറഡോണയുടെ പ്രകടനങ്ങളിലൂടെയാണ്. ഈ ആരാധനയുടെ തീവ്രരൂപം ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ കേരളത്തിലെ നഗരഗ്രാമങ്ങളിൽ നമ്മൾ കാണുന്നതാണ്. കേരളത്തിൽ ഏറ്റവും കുടുതൽ ആരാധകരുള്ള ടീമായി അർജന്റീന മാറാനുള്ള കാരണം മറഡോണയാണ്. ഡ്രിബ്ലിങ്ങിലും ഫിനിഷിങ്ങിലും അദ്ദേഹത്തിന്റെ പാടവത്തിന് സമാനതകളില്ല. കളിക്കളത്തിൽ എല്ലാ അർത്ഥത്തിലും കിടയറ്റ നായകനുമായിരുന്നു. ലേകോത്തരതാരം എന്ന പദവി അലങ്കരിക്കുമ്പോഴും സാധാരണക്കാരനെ പോലെ നിലകൊള്ളാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു വിഷയത്തിലും അഭിപ്രായം പറയാൻ മടികാണിച്ചില്ല. രാഷ്ട്രീയ വിഷയങ്ങളിലും ആ തീവ്ര പ്രതികരണങ്ങൾ പലവട്ടം നമ്മൾ കേട്ടതാണ്. ഇടതുപക്ഷ ചിന്താഗതിക്കാരനായ മറഡോണയുടെ പ്രതികരണങ്ങൾക്ക് എന്നും മഹത്തായ ആശയത്തിന്റെ ഉൾക്കരുത്തുണ്ടായിരുന്നു. ക്യൂബയുമായും ഫിദൽ കാസ്ട്രോയുമായും നല്ല അടുപ്പമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.കാസ്ട്രോയുടെ ചരമദിനത്തിൽ തന്നെ മറഡോണയും വിട പറഞ്ഞത് അസാധാരണ യാദൃശ്ചികതയായി. പലപ്പോഴും ചെയ്യാത്ത തെറ്റുകൾക്ക് മറഡോണ ക്രൂശിക്കപ്പെട്ടതായി പറയുന്നു. അത് കാലം തെളിയിക്കേണ്ടതാണ്. വിവാദങ്ങൾ എന്നും ആ മനുഷ്യന്റെ കൂടപ്പിറപ്പായിരുന്നു. ഇറ്റാലിയൻ ലീഗിലെ മികവിനൊപ്പം ജീവിതത്തിലെ വലിയ തിരിച്ചടികളും അവിടെ നിന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പരിശീലകനായി ഫുട്ബോൾ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് അദ്ദേഹത്തിന് സാധിച്ചു. അർജന്റീനയുടെ പരിശീലകനായെങ്കിലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചില്ല. ഏതാനും വർഷം മുന്പ് കണ്ണൂരിൽ എത്തിയ മറഡോണയ്ക്ക് വലിയ വരവേൽപ്പാണ് മലയാളികൾ നൽകിയിത്. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർക്ക് ഏറ്റവും വേദനിപ്പിക്കുന്ന വാർത്തയാണ് മറഡോണയുടെ വേർപാട്. ഈ നഷ്ടം വാക്കുകളിൽ ഒതുക്കാനാകില്ല. മറഡോണയെന്ന ഇതിഹാസത്തിനും ആ കളിമികവിനും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഒരിക്കലും മരണമില്ല. ആദരാഞ്ജലികൾ. ഇ.പി ജയരാജൻ Content Highlight: MinisterE. P. Jayarajan Condoles Demise Of Diego Maradona
from mathrubhumi.latestnews.rssfeed https://ift.tt/37dkIoC
via
IFTTT