Breaking

Sunday, November 15, 2020

ബിഹാറില്‍ ഇന്ന് എന്‍ഡിഎ യോഗം; കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്താന്‍ നീക്കം

പട്ന: ബിഹാറിലെ സർക്കാർ രൂപവത്കരണത്തിനു മുന്നോടിയായി എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗം ഞായറാഴ്ച പട്നയിൽ ചേർന്ന് നിതീഷ് കുമാറിനെ നേതാവായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ തീയതി യോഗത്തിൽ പ്രഖ്യാപിക്കും. തുടർന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കുന്നതിനുള്ള അവകാശവാദം നിതീഷ് ഉന്നയിക്കും. വെള്ളിയാഴ്ച നിതീഷ് കുമാറിന്റെ വീട്ടിൽ എൻഡിഎ നേതാക്കൾ അനൗപചാരിക യോഗം ചേർന്നിരുന്നു. നവംബർ 15-ന് ഉച്ചയ്ക്ക് നാല് സഖ്യകക്ഷികളുടെ എംഎൽഎമാരുടെ യോഗം ചേരും. എല്ലാ തീരുമാനങ്ങളും ആ യോഗത്തിൽ ഉണ്ടാകും. മുന്നണി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ഞങ്ങൾ സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കും നിതീഷ് കുമാർ പറഞ്ഞു. 243 അംഗ നിയമസഭയിൽ എൻഡിഎ മുന്നണിക്ക് 125 സീറ്റുകളാണ് ലഭിച്ചത്. മുന്നണി ഘടകകക്ഷികളായ ബിജെപിക്ക് 74, ജെഡിയു- 43, ഹിന്ദുസ്ഥാനി അവാമി മോർച്ച, വിഐപി എന്നീ പാർട്ടികൾക്ക് നാല് വീതം സീറ്റുകളാണ് ഉള്ളത്. ഉപമുഖ്യമന്ത്രിയായി സുശീൽ കുമാർ മോദിക്കു പകരം മുതിർന്ന ദളിത് നേതാവും അയോധ്യയിലെ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് അംഗവുമായ കാമേശ്വർ ചൗപാലിന്റെ പേരാണ് ബി.ജെ.പി. ആലോചിക്കുന്നത്. വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നിയും ഉപമുഖ്യമന്ത്രി പദത്തിനായി ആവശ്യമുയർത്തിയിട്ടുണ്ട്. നിതീഷ് സർക്കാർ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എൻ.ഡി.എ. യോഗത്തിൽ ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ പ്രതിനിധിയായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കും. ഇതിനിടെ സർക്കാരിന്റെ നിലനില്പ് സുരക്ഷിതമാക്കാനുള്ള നീക്കങ്ങളും എൻ.ഡി.എ. അണിയറയിൽ സജീവമാക്കിയിട്ടുണ്ട്. 19 കോൺഗ്രസ് എം.എൽ.എ.മാരിൽ 12 പേരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങൾക്കാണ് രൂപം കൊടുത്തിരിക്കുന്നത്. Content Highlights: NDA meet at 12.30pm to choose its leader in Bihar


from mathrubhumi.latestnews.rssfeed https://ift.tt/35tJz85
via IFTTT