Breaking

Thursday, November 12, 2020

വോട്ടുനിലയിലെ അന്തരം വളരെക്കുറവ്: എന്‍ഡിഎയുടെ ബിഹാറിലെ ലീഡ്‌ 0.03% വോട്ട്‌

പട്ന: ബിഹാറിൽ എൻഡിഎ കേവലഭൂരിപക്ഷം ഉറപ്പാക്കി സർക്കാർ രൂപവത്കരണത്തിലേക്ക് കടക്കുന്നു. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യവും ഭരണത്തിലേറുന്ന എൻഡിഎയും തമ്മിലുള്ള അന്തരം വളരെക്കുറവാണെന്ന് വോട്ടുവിഹിതം സൂചിപ്പിക്കുന്നു. ബിജെപിയേക്കാൾ ഒരു സീറ്റ് അധികം നേടി തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയാകുകയും ചെയ്തു. 123 സീറ്റ് നേടിയ എൻഡിഎയ്ക്ക് 110 സീറ്റ് ലഭിച്ച മഹാസഖ്യത്തെക്കാൾ അധികം ലഭിച്ചത് 12,768 വോട്ടുകളാണ്. ആകെ പോൾ ചെയ്ത 3.14 കോടിയിൽ എൻഡിഎ നേടിയത് 1,57,01,226 വോട്ടുകൾ. 1,56,88,458 വോട്ടുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. 0.03 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇരു കക്ഷികൾകൾക്കുമിടയിലുള്ളത്. എൻഡിഎയ്ക്ക് ലഭിച്ച വോട്ടുശതമാനം 37.26 ഉം മഹാസഖ്യത്തിന്റേത് 37.23 ശതമാനവും. അതായത് ഓരോ നിയോജകമണ്ഡലങ്ങളിലും 53 വോട്ടുകൾ മാറിയെങ്കിൽ ഫലം തന്നെ മാറിയേനെ. അഞ്ച് വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ ആർജെഡി, ജെഡിയു, കോൺഗ്രസ് സഖ്യം എൻഡിഎ സഖ്യത്തേക്കാൾ അധികം നേടിയത് 29.6 ലക്ഷം വോട്ടുകളാണ്. വോട്ടുശതമാനത്തിന്റെ അന്തരം 7.8 ശതമാനവും. ബിജെപിയേക്കാൾ അധിക സീറ്റും വോട്ടുശതമാനവും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടാൻ ആർജെഡിയ്ക്ക് സാധിച്ചെങ്കിലും മഹാസഖ്യത്തിന്റെ ആകെ നേട്ടം 110 സീറ്റുകളിലൊതുങ്ങി. എൻഡിഎയാവട്ടെ 122 എന്ന കേവലഭൂരിപക്ഷത്തേക്കാൾ മൂന്ന് സീറ്റ് അധികവും നേടി. Content Highlights: MGB got just 0.03% votes less than NDA in Bihar Election


from mathrubhumi.latestnews.rssfeed https://ift.tt/32Ar6oB
via IFTTT