കൊളംബോ: 2011 ലോകകപ്പിൽ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വിൽക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുൻ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ. 2010 മുതൽ 2015 വരെ ശ്രീലങ്കൻ കായിക മന്ത്രിയായിരുന്ന ഇദ്ദേഹം നിലവിൽ രാജ്യത്തെ ഊർജ മന്ത്രിയാണ്. 2011-ലെ ലോകകപ്പ് ഫൈനൽ നമ്മൾ വിറ്റതാണ്. കായിക മന്ത്രിയായിരുന്നപ്പോഴും ഞാൻ ഇങ്ങനെ തന്നെയാണ് വിശ്വസിച്ചിരുന്നത്. 2011-ൽ നമ്മളായിരുന്നു ജയിക്കേണ്ടിയിരുന്നത്. എന്നാൽ ആ മത്സരം നമ്മൾ വിറ്റു. കളിക്കാരെ ഞാൻ ഇതിലേക്ക് കൂട്ടിച്ചേർക്കുന്നില്ല. എങ്കിലും ചില ഗ്രൂപ്പുകൾ ഇതിൽ പങ്കാളികളാണ്, അലുത്ഗാമേജ ശ്രീലങ്കൻ മാധ്യമമായ സിരാസ ടിവിയോട് പറഞ്ഞു. അതേസമയം തത്കാലം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും പുറത്തുവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹിന്ദാനന്ദ അലുത്ഗാമേജ അതേസമയം ശ്രീലങ്കയിൽ നിന്ന് രണ്ടാമത്തെ പ്രമുഖ വ്യക്തിത്വമാണ് ഇപ്പോൾ 2011-ലെ ലോകകപ്പ് ഫൈനൽ ഒത്തുകളിയാമെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. നേരത്തെ 1996-ൽ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകൻ അർജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനൽ നടക്കുമ്പോൾ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഫീൽഡിങ് പിഴവുകളും ക്യാച്ചുകൾ കൈവിട്ടുമുള്ള ശ്രീലങ്കൻ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2011-ൽ എം.എസ് ധോനിയുടെ നേതൃത്വത്തിൽ ഇന്ത്യ രണ്ടാം ലോകകിരീടത്തിൽ മുത്തമിട്ടത്. ആവേശകരമായ ഫൈനലിൽ ശ്രീലങ്കയെ ആറു വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. Content Highlights: Sri Lanka sold 2011 cricket World Cup final former sports minister Mahindananda Aluthgamage
from mathrubhumi.latestnews.rssfeed https://ift.tt/2Yd3HaU
via
IFTTT