Breaking

Thursday, November 19, 2020

കോണ്‍ഗ്രസില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുപ്പിച്ചില്ലെന്ന ആരോപണവുമായി ഒരുവിഭാഗം

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിലെ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്ന ആരോപണവുമായി കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുക്കാൻ തയ്യാറായില്ലെന്ന അധീർ രഞ്ജൻ ചൗധരിയുടെ ആരോപണത്തിന് മറുപടിയായാണ് കപിൽ സിബലുമായി അടുത്ത നേതാവ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. എൻഡി ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ കപിൽ സിബൽ അടക്കമുള്ള നേതാക്കളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിച്ചില്ലെന്നാണ് കപിൽ സിബലുമായി അടുത്ത വൃത്തങ്ങൾ ആരോപിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ ഈ നേതാക്കളെയാരെയും ഉൾപ്പെടുത്തിയിരുന്നില്ല എന്ന കാര്യം അധീർ രഞ്ജൻ ചൗധരിക്ക് അറിയില്ല എന്നത് ദൗർഭാഗ്യകരമാണ്. പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെടാതെ പ്രചാരണത്തിൽ പങ്കെടുക്കാൻ ഒരാൾക്കും സാധിക്കില്ലെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ പാർട്ടി നേതൃത്വത്തെ വിമർശിക്കുന്ന കപിൽ സിബൽ അടക്കമുള്ള നേതാക്കൾക്കെതിരെ ശക്തമായ പ്രത്യാക്രമണമാണ് കഴിഞ്ഞ ദിവസം അധീർ രഞ്ജൻ ചൗധരി നടത്തിയത്. കോൺഗ്രസ് തങ്ങൾക്കു പറ്റിയ പാർട്ടിയല്ലെന്ന് ചില നേതാക്കൾ വിചാരിക്കുന്നുണ്ടെങ്കിൽ അവർക്ക് പുതിയ പാർട്ടിയുണ്ടാക്കുകയോ പുരോഗമനപരവും തങ്ങളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതുമായ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നേരത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനമായിരുന്നു കപിൽ സിബൽ ഉയർത്തിയിരുന്നത്. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനുണ്ടായ വലിയ തിരിച്ചടി സംബന്ധിച്ച് ഇതുവരെ ഒരു പ്രതികരണം പോലും പാർട്ടി നേതൃത്വത്തിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ, എല്ലാം നന്നായി പോകുന്നുവെന്നും പതിവുപോലുള്ള കാര്യങ്ങളാണെന്നും അവർ കരുതുന്നുണ്ടാവാം, കപിൽ സിബൽ പറഞ്ഞു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന്റെ പ്രകടനംകൂടുതൽ മോശമായി വരുന്ന സാഹചര്യം അടിയന്തിരമായി പാർട്ടി നേതൃത്വം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ആറു വർഷമായി അത്തരമൊരു പരിശോധന നടത്താൻ പാർട്ടി നേതൃത്വത്തിന് സാധിച്ചില്ലെങ്കിൽ പിന്നെ ഇപ്പോൾ അത്തരമൊരു പരിശോധന നടത്തുമെന്ന് നാം എങ്ങനെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിഹാറിലും ഉപതിരഞ്ഞെടുപ്പുകൾ നടന്ന മറ്റിടങ്ങളിലും ബിജെപിക്ക് ബദൽ ആയി സ്വയം ഉയർത്തിക്കാണിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെ മറുപടിയുമായി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. കോൺഗ്രസിനെക്കുറിച്ച് കപിൽ സിബലിന് വലിയ ആശങ്കയാണുള്ളത്. എന്നാൽ ബിഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ നമ്മളാരും കണ്ടില്ലെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ബിഹാറിലും മധ്യപ്രദേശിലും പോകാൻ അദ്ദേഹം തയ്യാറായിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ വിമർശിക്കുന്നതിൽ കാര്യമുണ്ടാകുമായിരുന്നു. ഒന്നും ചെയ്യാതെ വെറുതെ സംസാരിച്ചതുകൊണ്ട് അത് ആത്മപരിശോധനയാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. Content Highlights:Congress Didnt Want Us To Campaign In Bihar: Sources Close To Dissenters


from mathrubhumi.latestnews.rssfeed https://ift.tt/3lJqBAd
via IFTTT