Breaking

Monday, June 22, 2020

ഉത്രയെ മയക്കി, മൂര്‍ഖന്റെ പത്തിയില്‍ അടിച്ച് വേദനിപ്പിച്ച് കടിപ്പിച്ചു; സൂരജിന്റെ വെളിപ്പെടുത്തല്‍

അഞ്ചൽ(കൊല്ലം): ഉത്രയെ കടിക്കാൻ മൂർഖനെ സൂരജ് അടിച്ച് വേദനിപ്പിച്ചതായി വെളിപ്പെടുത്തൽ. ഉത്ര വധക്കേസിലെ പ്രതി ഭർത്താവ് സൂരജിനെ വനംവകുപ്പ് അധികൃതർ അഞ്ചൽ ഏറത്ത് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞത്. ഉത്രയും താനും കിടന്ന മുറിയിൽ പ്ലാസ്റ്റിക് ടിന്നിൽ പാമ്പിനെ കൊണ്ടുവന്നതും പാമ്പിനെക്കൊണ്ട് കടിപ്പിച്ച രീതിയും സൂരജ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കാണിച്ചുകൊടുത്തു. മയക്കിക്കിടത്തിയിരുന്ന ഉത്രയുടെ ദേഹത്ത് പാമ്പിനെയിട്ടെന്നും പാമ്പിന്റെ പത്തിയിൽ അടിച്ച് കടിപ്പിക്കുകയായിരുന്നെന്നും സൂരജ് തെളിവെടുപ്പിനിടെ പറഞ്ഞു. പാമ്പിനെ കൊണ്ടുവന്ന ടിൻ പിന്നീട് ഉപേക്ഷിച്ച സ്ഥലവും കാട്ടിക്കൊടുത്തു. ഞായറാഴ്ച രാവിലെ പത്തരയ്ക്കാണ് സൂരജിനെ ഏറം വെള്ളേശ്ശേരിൽ വീട്ടിൽ കൊണ്ടുവന്നത്. നാട്ടുകാർ സൂരജിനെതിരേ പ്രതിഷേധവുമായി എത്തുമെന്നറിഞ്ഞ വനംവകുപ്പ് അമ്പതോളം സായുധരായ ഗാർഡുമാരും ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരും ഉൾപ്പെടുന്ന സുരക്ഷാവലയം തീർത്തിരുന്നു. സൂരജിനെ വാഹനത്തിൽനിന്ന് ഇറക്കിയ ഉടനെ പ്രദേശവാസികൾ കൂവുകയും അസഭ്യം പറയുകയും ചെയ്തു. വനപാലകർ കവചം തീർത്താണ് സൂരജിനെ വീടിനകത്തേക്ക് കൊണ്ടുപോയത്. തിരികെ കൊണ്ടുപോകുമ്പോൾ ഹെൽമെറ്റ് വെച്ച് സൂരജിന്റെ മുഖം മറച്ചിരുന്നു. വരുംദിവസങ്ങളിലും തെളിവെടുപ്പ് തുടരുമെന്ന് അഞ്ചൽ റേഞ്ച് ഓഫീസർ ബി.ആർ.ജയൻ പറഞ്ഞു. പോലീസും ഫൊറൻസിക് വിഭാഗവും വീണ്ടും പരിശോധന നടത്തി പോലീസും ഫൊറൻസിക് വിഭാഗവും ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. ഫൊറൻസിക് സർജൻ ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായി ഉത്ര കിടന്ന മുറിയും പരിസരവും പരിശോധിച്ചു. ഉത്രയുടെ അമ്മ മണിമേഖല, അച്ഛൻ വിജയസേനൻ, സഹോദരൻ വിഷു എന്നിവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റലിലെ വിഷചികിത്സാവിഭാഗം മേധാവി ഡോ. ജോസഫ് കെ.ജോസ്, ഫോറസ്റ്റ് വെറ്ററിനറി അസിസ്റ്റന്റ് സർജൻ ഡോ. കിഷോർ എന്നിവരും ഫൊറൻസിക് സംഘത്തിലുണ്ടായിരുന്നു. അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്.മധുസൂദനൻ, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ.അശോകൻ എന്നിവരും എത്തിയിരുന്നു. Content Highlights:anchal uthra snake bite murder case; husband sooraj told about the crime to forest dept


from mathrubhumi.latestnews.rssfeed https://ift.tt/2Bp7VDs
via IFTTT