ഭുജ്: ഗുജറാത്തിലെ ഭുജ് ബറ്റാലിയനിൽ വിന്യസിച്ചിരുന്ന അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനെ പാകിസ്താനുവേണ്ടി ചാരപ്രവർത്തനം നടത്തിയതിന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ബിഎസ്എഫ് ഉദ്യോഗസ്ഥനായ മുഹമ്മദ് സജ്ജാദാണ് അറസ്റ്റിലായത്. ചാരപ്രവർത്തനം നടത്തി പാകിസ്താന് രഹസ്യ വിവരങ്ങൾ വാട്ട്സ്ആപ്പ് വഴി കൈമാറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന്തീവ്രവാദ വിരുദ്ധ സ്ക്വാഡ് തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. രജൗരി ജില്ലയിലെ സരോല ഗ്രാമത്തിൽ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജ്ജാദ്. 2021 ജൂലായിൽ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനിൽ വിന്യസിച്ചയാളാണ് മുഹമ്മദ് സജ്ജാദെന്ന് എടിഎസ് പ്രസ്താവനയിൽ പറഞ്ഞു. ഭുജിലെ ബിഎസ്എഫ് ആസ്ഥാനത്തുവെച്ചാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തത്. 2012ലാണ് സജ്ജാദ് ബിഎസ്എഫിൽ കോൺസ്റ്റബിളായി ചേർന്നത്.കൈമാറിയിരുന്ന വിവരങ്ങൾക്ക് സഹോദരൻ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാകിസ്താനിൽ നിന്ന് പണം എത്തിയിരുന്നത്. തെറ്റായ ജനനത്തീയതി നൽകി സജ്ജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥർ പറയുന്നു. സജ്ജാദിന്റെ ആധാർ കാർഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാൽ അയാളുടെ പാസ്പോർട്ട് വിശദാംശങ്ങളിൽ ജനനത്തീയതി 1985 ജനുവരി 30 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് പറഞ്ഞു. സജ്ജാദിന്റെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. Content Highlights: BSFofficer worked as spy for Pakistan arrested at gujarat
from mathrubhumi.latestnews.rssfeed https://ift.tt/3Bdcs52
via
IFTTT