ദുബായ്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ താരം മുഹമ്മദ് ഷമിക്കെതിരേ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരേ പ്രതികരണവുമായി ക്യാപ്റ്റൻ വിരാട് കോലി. ഞായറാഴ്ച ന്യൂസീലൻഡിനെതിരേ നടക്കാനിരിക്കുന്ന മത്സരത്തിനു മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കോലി ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത്തരത്തിൽ മതത്തിന്റെ പേരിൽ ഒരാൾക്കെതിരേ ആക്രമണം അഴിച്ചുവിടുന്നത് ഒരു മനുഷ്യനെ കൊണ്ട് ചെയ്യാനാകുന്ന ഏറ്റവും ഹീനമായ കാര്യമാണെന്ന് കോലി വിമർശിച്ചു. എന്നെ സംബന്ധിച്ച് മതത്തിന്റെ പേരിൽ ഒരാൾക്കെതിരേ ആക്രമണം അഴിച്ചുവിടുന്നത് ഒരു മനുഷ്യനെ കൊണ്ട് ചെയ്യാനാകുന്ന ഏറ്റവും ഹീനമായ കാര്യമാണ്. അഭിപ്രായം അവരവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ എന്റെ ജീവിതത്തിൽ ആരെയും മതത്തിന്റെ പേരിൽ വേർതിരിച്ചു കാണുന്നതിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. മുഹമ്മദ് ഷമി ഇന്ത്യയ്ക്കായി എത്രയോ മത്സരങ്ങൾ ജയിപ്പിച്ചിട്ടുണ്ടെന്ന വസ്തുത മനസിലാക്കാതെ ആളുകൾ തങ്ങളുടെ ദേഷ്യം പ്രകടിപ്പിക്കുകയാണ്. ഇത്തരം ആളുകൾക്കായി ജീവിതത്തിലെ ഒരു മിനിറ്റ് പോലും കളയാൻ എനിക്കാകില്ല. ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. ഇരുനൂറ് ശതമാനം പിന്തുണ നൽകുന്നു. - കോലി വ്യക്തമാക്കി. ഷമിയെ അപമാനിച്ചുള്ള ട്രോളുകൾ സൃഷ്ടിച്ചത് നട്ടെല്ലില്ലാത്ത പ്രവൃത്തിയാണെന്നും കോലി കൂട്ടിച്ചേർത്തു. നേരത്തെ പാകിസ്താനോട് തോറ്റതിനു പിന്നാലെ കടുത്ത സൈബർ ആക്രമണമാണ് മുഹമ്മദ് ഷമിക്ക് നേരെയുണ്ടായത്. ഷമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെല്ലാം നിരവധി പേരാണ് അധിക്ഷേപ വാക്കുകളുമായി എത്തിയത്. താരത്തെ ചതിയനെന്നും പാക് ചാരനെന്നും മറ്റും വിളിച്ചായിരുന്നു ഇത്തരക്കാർ രോഷം പ്രകടിപ്പിച്ചത്. Content Highlights: virat kohli slams trolls that targetted mohammed shami
from mathrubhumi.latestnews.rssfeed https://ift.tt/2ZBqUqZ
via
IFTTT