Breaking

Wednesday, October 27, 2021

നരേന്ദ്രമോദി സര്‍ക്കാരിന് ഒരു യുദ്ധതന്ത്രം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം-ബിനോയ് വിശ്വം എഴുതുന്നു

ലോകത്തെ വിറപ്പിച്ച മഹാമാരിയെ നേരിടാൻ ഇന്ത്യയിൽ നൂറുകോടി വാക്സിൻ നൽകിയത് നിസ്സാരമാണെന്ന് ആരും പറയുകയില്ല, ജനലക്ഷങ്ങളെ കോവിഡിനും മരണത്തിനും കൊടുത്ത ഒരു നാട്ടിൽ പ്രത്യേകിച്ചും. സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്നുപറഞ്ഞവരെല്ലാം ആദ്യദിനങ്ങളിൽ സംശയദൃഷ്ടിയോടെ നോക്കപ്പെട്ടവരാണ്. ഇന്ന് അവർക്കെല്ലാം ശാപമോക്ഷം കിട്ടിയിരിക്കുന്നു. ഒന്നിച്ച് പാത്രം കൊട്ടിയാൽ കൊറോണ വഴിമാറിപ്പോകുമെന്ന് പ്രചരിപ്പിച്ചവരുടെ മുമ്പിൽനിന്നത് പ്രധാനമന്ത്രിതന്നെയായിരുന്നു. പിന്നിൽ തിരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനസംഖ്യ 130 കോടിയില്പരം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ നാട്ടിൽ 100 കോടി വാക്സിനാണ് ഇപ്പോൾ വിതരണംചെയ്തിട്ടുള്ളത്. അതിന്റെ കണക്കുകളും സർക്കാർതന്നെ പുറത്തുവിട്ടിരിക്കുന്നു. 71 കോടിയില്പരംപേർ ഒന്നാം ഡോസും 30 കോടിയിലേറെപ്പേർ രണ്ടാം ഡോസും സ്വീകരിച്ചിരിക്കുന്നു. ഒന്നാം ഡോസിനുശേഷം നിശ്ചിത കാലയളവ് കഴിഞ്ഞ് രണ്ടാം ഡോസുമെടുത്ത് വീണ്ടും രണ്ടാഴ്ച കഴിയുമ്പോഴേ വാക്സിന്റെ ഫലപ്രാപ്തി തുടങ്ങൂവെന്നാണ് അറിവുള്ളവർ പറയുന്നത്. അവർ ശാസ്ത്രജ്ഞരും ഡോക്ടർമാരും ആയതുകൊണ്ട് നാം അവരെ വിശ്വസിക്കുന്നു. 130 കോടി ഇന്ത്യക്കാരിൽ രണ്ടാം ഡോസ് വാക്സിനും കിട്ടിയവർ സർക്കാർ കണക്കുപ്രകാരംതന്നെ 30 കോടിയില്പരമാണ്. 100 കോടിയിലധികംപേർ അത് ഇനിയും കിട്ടേണ്ടവരാണ്. ഒരു ഡോസ് പോലും കിട്ടാത്ത 60 കോടിയോളംപേർ ഇപ്പോഴും കാത്തുനിൽക്കുന്നു. അവരെക്കൂടി കൂട്ടിയാൽ 100 കോടിയിലധികം ഭാരതപൗരന്മാർ സമ്പൂർണ വാക്സിനേഷന്റെ രക്ഷാകവചത്തിന് പുറത്താണ്. ഈ സാഹചര്യത്തിലും 100 കോടി വാക്സിൻ വിതരണത്തിന്റെ വിജയമഹോത്സവം സംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഉടനെ വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകളും 2024-ലെ പൊതുതിരഞ്ഞെടുപ്പും ഭരണകക്ഷിക്ക് സർവപ്രധാനമാണ്. മുഴച്ചുനിൽക്കുന്ന ഭരണപരാജയങ്ങൾ മൂടിവെക്കാനും തിളങ്ങുന്ന വിജയഗാഥകൾ പുറത്തുകാണിക്കാനും അവരുടെമേൽ സ്വാഭാവികമായി സമ്മർദമേറുന്നുണ്ട്. കോവിഡ് യുദ്ധ വിജയത്തെക്കാൾ മെച്ചപ്പെട്ട വേറൊന്നും ഈ ആവശ്യാർഥം ഉപയോഗിക്കാനില്ലെന്ന കണ്ടെത്തലാണ് അവരെ നയിക്കുന്നത്. സമ്പൂർണ വാക്സിനേഷനുവേണ്ടി കാത്തിരിക്കുന്ന 100 കോടിയോളം ഇന്ത്യക്കാർ വിസ്മൃതരാവുകയാണ്. കോവിഡിൽനിന്നുള്ള മോചനം അവരുടെയും അവകാശമാണ്. 21 ഡിസംബറിനകം എല്ലാവർക്കും രണ്ടു ഡോസ് വാക്സിനും നൽകുമെന്ന പ്രഖ്യാപനം പ്രാവർത്തികമല്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഈ ആഘോഷങ്ങളുടെ പളപളപ്പിൽ ആ പരാജയവും കുഴിച്ചുമൂടപ്പെടും. വാക്സിൻവിതരണത്തെ ഒരു യുദ്ധമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ആ യുദ്ധം ജയിച്ചുകഴിഞ്ഞെന്നാണ് ജനങ്ങൾക്കുമുമ്പിൽ അദ്ദേഹം ഇപ്പോൾ ഭാവിക്കാൻശ്രമിക്കുന്നത്. ഈ മഹായുദ്ധത്തിൽ നരേന്ദ്രമോദി സർക്കാരിന് ഒരു യുദ്ധതന്ത്രം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ശത്രുവിന്റെ ശക്തി അറിയാതിരുന്ന ആദ്യപരാജയത്തിൽനിന്ന് അതു തുടങ്ങുന്നു. ഇത് പനിയാണെന്നും ഗോമൂത്രംകൊണ്ട് ഇതിനെ തോൽപ്പിക്കാനാവുമെന്നുമെല്ലാം പ്രചരിപ്പിച്ചവർ അധികാരത്തോട് ആശയപരമായി എത്രയും ചേർന്നുനിന്നവർതന്നെയായിരുന്നു. ശാരീരികാകലം എന്ന ആദ്യത്തെ പ്രതിരോധതന്ത്രം നടപ്പാക്കാൻ ട്രംപിന്റെ സന്ദർശനം കഴിയുംവരെ സർക്കാർ കാത്തുനിന്നു. പിന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾക്ക് ശ്വാസംവിടാനുള്ള മുന്നറിയിപ്പുപോലും കൊടുത്തില്ല. വീട്ടുവാതിൽക്കൽ ലക്ഷ്മണരേഖ വരച്ചപ്പോൾ കുടിയേറ്റത്തൊഴിലാളികളെ അടക്കമുള്ള പട്ടിണിക്കോടികളെ സർക്കാർ കണ്ടില്ല. വിശപ്പ് താങ്ങാനാവാതെ പതിനായിരങ്ങൾ ജന്മഗ്രാമങ്ങളിലേക്ക് നടത്തിയ കൂട്ടപ്പലായനം ആഴ്ചകളോളം സർക്കാർ അറിഞ്ഞില്ല. പാക്കേജുകൾ പലത് പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ കൈയിൽ പണമെത്തിക്കുന്നതിനും അവർക്ക് വിശപ്പടക്കാൻ ആഹാരം കൊടുക്കാനും സർക്കാരിന് കഴിഞ്ഞില്ല. പ്രതിസന്ധി ബാക്കി തൊഴിൽ വിദ്യാഭ്യാസ മേഖലകളിലെ സമ്പൂർണസ്തംഭനം ഉണ്ടാക്കിയ പ്രതിസന്ധിയുടെ ആഴം അവർ കണക്കിലെടുത്തില്ല. കോവിഡ് മരണങ്ങൾ തുടർക്കഥയായപ്പോൾ സ്വകാര്യ ആശുപത്രികളുടെ കൊള്ള വളരുകയായിരുന്നു. ലോകത്തിന്റെ മരുന്നുകടയായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി ഊറ്റംകൊള്ളുന്നു. ദശാബ്ദങ്ങൾക്ക് മുമ്പുതന്നെ ഇന്ത്യ കരസ്ഥമാക്കിയ പേരാണത്. സ്വകാര്യനിർമാതാക്കൾ ഉത്പാദിപ്പിച്ച, സർക്കാർ മുഖേന കയറ്റിയയച്ചുണ്ടാക്കിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞില്ല. വാക്സിൻ വിതരണം ചെയ്തപ്പോൾ ഇന്ത്യയിലെ രണ്ട് സ്വകാര്യ വാക്സിൻ നിർമാതാക്കൾ കൊയ്ത ലാഭത്തിന്റെ കണക്ക് സർക്കാരിന്റെ പക്കലുണ്ടാകും. വാക്സിനുകളുടെ വിലനിർണയത്തിൽ സർക്കാർ കാണിച്ച നയരാഹിത്യം അക്കൂട്ടരെ എത്രമാത്രം സഹായിച്ചുവെന്ന് അവർക്കറിയാം. വികസ്വരരാജ്യങ്ങൾക്കാകെ അഭിമാനകരമായരീതിയിൽ പേറ്റന്റ് നിയമത്തിൽ വരുത്തിയ ഭേദഗതിയാണ് ഇന്ത്യയെ ലോകത്തിന്റെ ഫാർമസിയാക്കിയത്. ദേശീയമായി അംഗീകരിക്കപ്പെട്ട അത്തരം നയങ്ങളെല്ലാം മാറ്റിക്കുറിക്കുക മാത്രമല്ല, പൊതുമേഖലയിലെ ഔഷധനിർമാണശാഖകളെയെല്ലാം ഉറക്കിക്കിടത്തുകകൂടി ചെയ്തു മോദി സർക്കാർ. സർക്കാർ ഉടമസ്ഥതയിലുള്ള അത്തരം സ്ഥാപനങ്ങൾക്കൊന്നിനും കോവിഡ് പ്രതിരോധത്തിൽ സൂചികുത്താൻപോലും ഇടംകൊടുക്കരുതെന്നായിരുന്നു സർക്കാരിന്റെ കോവിഡ് യുദ്ധത്തിന്റെ കാതൽ. അത് ആരെ സഹായിക്കാൻവേണ്ടിയായിരുന്നെന്ന് ആർക്കാണറിയാത്തത്. 130 കോടി ഇന്ത്യക്കാരിൽ രണ്ടാം ഡോസ് വാക്സിനും കിട്ടിയവർ സർക്കാർ കണക്കുപ്രകാരംതന്നെ 30 കോടിയില്പരമാണ്. 100 കോടിയിലധികംപേർ അത് ഇനിയും കിട്ടേണ്ടവരാണ്. ഒരു ഡോസ് പോലും കിട്ടാത്ത 60 കോടിയോളംപേർ ഇപ്പോഴും കാത്തുനിൽക്കുന്നു. അവരെക്കൂടി കൂട്ടിയാൽ 100 കോടിയിലധികം ഭാരതപൗരന്മാർ സമ്പൂർണ വാക്സിനേഷന്റെ രക്ഷാകവചത്തിന് പുറത്താണ് (രാജ്യസഭാംഗമാണ് ലേഖകൻ)


from mathrubhumi.latestnews.rssfeed https://ift.tt/2Zs4rw4
via IFTTT