Breaking

Monday, January 25, 2021

ഭൂപ്രഭു വര്‍ഗശത്രുവല്ല; നയം മാറ്റാൻ സി.പി.എം.

ന്യൂഡൽഹി: കർഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ധനിക കർഷകരോടുള്ള സമീപനത്തിൽ നയംമാറ്റത്തിനൊരുങ്ങി സി.പി.എം. കർഷകപ്രക്ഷോഭത്തിന്റെ സാഹചര്യം ചൂണ്ടിക്കാട്ടിയും രാജ്യത്തെ വിവിധ വിഭാഗങ്ങളിൽ വന്നിട്ടുള്ള മാറ്റങ്ങൾ വിശകലനം ചെയ്തും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടുവെച്ച നയരേഖയ്ക്ക് പൊളിറ്റ്ബ്യൂറോ (പി.ബി.) അംഗീകാരം നൽകിയതായി അറിയുന്നു. ഇതിന്റെ ഭാഗമായി നയരേഖ ഈ മാസം 30, 31 തീയതികളിൽ ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ചർച്ചയ്ക്കെടുക്കും. പാർട്ടിയുടെ പരിപാടിയിൽതന്നെ മാറ്റം ഉണ്ടാക്കിയേക്കാവുന്നതാണ് ഈ മാറ്റം. വിദേശ കുത്തകമൂലധനവുമായി പങ്കാളിത്തമുള്ള വൻകിട ബൂർഷ്വാസി ഒരു വശത്തും ധനികകർഷകരും ഭൂപ്രഭുക്കളുമടങ്ങുന്ന മുഴുവൻ കർഷകവിഭാഗങ്ങളും മറുവശത്തുമെന്ന നിലയിൽ തമ്മിൽ പുതിയൊരു വർഗവൈരുധ്യം രാജ്യത്തു മൂർച്ഛിച്ചുവന്നതിന്റെ ഉദാഹരണമാണ് കർഷകപ്രക്ഷോഭം എന്നാണ് യെച്ചൂരിയുടെ വിലയിരുത്തൽ. ഇതിനു പുറമേ, ഭരണവർഗത്തിലെ പങ്കാളികൾക്കിടയിലും വൻകിട-ഇടത്തരം വ്യവസായ സംരംഭകർക്കിടയിലും വൈരുധ്യം മൂർച്ഛിക്കുന്നു. മുൻകാലങ്ങളിൽ ബി.ജെ.പിയെ പിന്തുണച്ച ചില പ്രദേശിക പാർട്ടികൾ ഇപ്പോൾ വ്യത്യസ്തമായ നിലപാടു സ്വീകരിക്കുന്നതുമൊക്കെ വിവിധ വിഭാഗങ്ങൾക്കിടയിൽ വർഗപരമായിതന്നെ വന്നിട്ടുള്ള മാറ്റത്തിന്റെ ഉദാഹരണമാണെന്നാണ് യെച്ചൂരിയുടെ വാദം. ഭരണകൂടത്തിനെതിരേ രാജ്യത്ത് സംഘടിതമായി ഉയർന്നിട്ടുള്ള ഈ രാഷ്ട്രീയവികാസത്തിനനുസരിച്ച് പാർട്ടിയുടെ സമീപനത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെടുന്ന രേഖ കേന്ദ്രകമ്മിറ്റിക്കു മുമ്പാകെ ചർച്ചയ്ക്കു വെക്കാനാണ് ധാരണ. അവിടേയും അംഗീകരിക്കപ്പെട്ടാൽ സി.പി.എം. പരിപാടിയിൽതന്നെ ഘടനാപരമായ മാറ്റം വന്നേക്കും. കൃഷിയിൽ മുതലാളിത്തബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യമായ ദേശീയപ്രവണതയെന്നാണ് സി.പി.എം. പരിപാടിയിൽ ഇപ്പോഴുള്ള വിലയിരുത്തൽ. കാർഷികപ്രശ്നം ഇന്ത്യൻ ജനതയുടെ ഏറ്റവും മുഖ്യമായ ദേശീയപ്രശ്നമായി തുടരുന്നു. അതു പരിഹരിക്കാൻ ബൂർഷ്വ-ഭൂപ്രഭുവാഴ്ച പരാജയപ്പെട്ടു. ഭരണകൂടാഭിമുഖ്യത്തിൽ കൃഷിയിൽ മുതലാളിത്തം വികസിച്ചത് ഭൂപ്രഭുക്കൾ, മുതലാളിത്ത കർഷകർ, ധനികകൃഷിക്കാർ എന്നിവരും അവരുടെ സഖ്യകക്ഷികളും ഒരു വശത്തും കർഷകത്തൊഴിലാളികൾ, ദരിദ്രകൃഷിക്കാർ, കൈവേലക്കാർ എന്നിവരടങ്ങുന്ന ജനസാമാന്യം മറുവശത്തുമായി കടുത്ത ചേരിതിരിവിലേക്കു നയിച്ചതായും നിലവിൽ സി.പി.എം. പരിപാടിയിൽ വിലയിരുത്തുന്നു. സാമൂഹികമാറ്റത്തിനായി തൊഴിലാളി-കർഷകസഖ്യത്തിനൊപ്പം ധനികകർഷകരെക്കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ വിശാല സഖ്യം ആവിഷ്കരിക്കണമെന്നാണ് ഇപ്പോൾ പി.ബി. അംഗീകരിച്ചിട്ടുള്ള നയരേഖയിലെ ആവശ്യം. Content Highlights:CPM new policy Approved by the Politburo


from mathrubhumi.latestnews.rssfeed https://ift.tt/2Y8siN9
via IFTTT