ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിദിന തീർത്ഥാടകരുടെ എണ്ണം 5000 ആയി വർദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. വസ്തുതാപരമായ കണക്കുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടതെന്ന് കേരളം പ്രത്യേക അനുമതി ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയിൽ ഇതിനോടകം തന്നെ പോലീസുകാരുൾപ്പടെ 250 ൽ അധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പലരും ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബ്രിട്ടൺ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കോവിഡ് വൈറസ് പൂർണ്ണമായും നിർമാർജനം ചെയ്തിട്ടില്ല. അതിനാൽ ആശങ്ക ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് കേരളത്തിന്റെ ആരോപണം. ഹർജി അടിയന്തിരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സർക്കാർ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 2000 പേരെയും, ശനി ഞായർ ദിവസങ്ങളിൽ മൂവായിരം പേരെയും ശബരിമലയിൽ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയിൽ ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ അയ്യായിരം പേർക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള രജിസ്ട്രേഷൻ കേരള പോലീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. Content Highlights: Sabarimala pilgrimage: Kerala moves to Supreme court
from mathrubhumi.latestnews.rssfeed https://ift.tt/37L8gOr
via
IFTTT