Breaking

Saturday, June 13, 2020

ഡിവൈഎഫ്‌ഐ നേതാവിന്റെ മരണം: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കള്‍

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അടൂർ നെല്ലിമുകൾ കൊച്ചുമുകളിൽ വീട്ടിൽ ജോയലിന്റെ (29) മരണവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കൾക്കെതിരേ മാതാപിതാക്കളുടെ ഗുരുതരആരോപണം. നേതാക്കളുടെ രഹസ്യ ഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ അവരുടെ നിർദേശത്തെ തുടർന്ന് പോലീസ് കള്ളക്കേസിൽ കുടുക്കി മർദിക്കുകയായിരുന്നെന്ന് അച്ഛൻ ജോയിക്കുട്ടിയും അമ്മ മറിയാമ്മയും പത്രസമ്മേളനത്തിൽ പറഞ്ഞു. അടൂരിലെ നേതാക്കൾ നടത്തിയ പ്രളയഫണ്ട് തട്ടിപ്പും ജോലി തട്ടിപ്പും ഉൾപ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. ഇതെല്ലാം പുറത്തുവിടുമെന്ന ഭയം നേതാക്കൾക്കുണ്ടായിരുന്നു. അവർ പലപ്പോഴും ജോയലിനെ ഭീഷണിപ്പെടുത്തിയിരുന്നു. മകനെ അപായപ്പെടുത്തുമെന്ന് തങ്ങളോട് പറഞ്ഞിരുന്നതായും ഇരുവരും വെളിപ്പെടുത്തി. ജനുവരി ഒന്നിന് രാവിലെ ഒരു മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിൽപ്പെട്ടയാൾ വീട്ടിലെത്തി ജോയലിനെ മർദ്ദിച്ചു. ഭൂമിക്ക് മുകളിൽ വെച്ചേക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതേദിവസം അടൂർ ഹൈസ്കൂൾ ജങ്ഷനിൽ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങൾ തമ്മിൽ ഉരസി. ഇതിൽ ദുരൂഹതയുണ്ട്. തുടർന്ന് പോലീസ് ജോയലിനെ സ്റ്റേഷനിലെത്തിച്ചു. വൈകീട്ട് നാലുമുതൽ രാത്രിവരെ സി.െഎ. ബിജുവിന്റെ നേതൃത്വത്തിൽ മർദിച്ചു. മകൻ പോലീസ് സ്റ്റേഷനിലുണ്ടെന്നറിഞ്ഞ് ചെന്നപ്പോൾ തനിക്കുനേരെയും പോലീസിന്റെ കൈയേറ്റമുണ്ടായെന്ന് മറിയാമ്മ പറഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചെന്നും ആരോപിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി ചികിത്സയിലായ ജോയൽ മേയ് 22 നാണ് മരിച്ചത്. ബന്ധുക്കളുടെ പരാതിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും റിപ്പോർട്ട് ഇതേവരെ നൽകിയിട്ടില്ലെന്നും പറയുന്നു. തന്നെ കരുവാക്കിയാതാണെന്നും പരാതിക്ക് പോകരുതെന്നും ആവശ്യപ്പെട്ട് സി.െഎ. സമീപിച്ചിരുന്നതായി ഇരുവരും ആരോപിച്ചു. Content Highlights:adoor dyfi leader joel death; parents allegation against cpm leaders


from mathrubhumi.latestnews.rssfeed https://ift.tt/2Au1hLW
via IFTTT