പയ്യന്നൂർ: പെേട്രാൾപമ്പിലെജോലി 'ഇന്ധന'മാക്കി ഒരു സാധാരണക്കാരൻ കണ്ട സ്വപ്നം അദ്ദേഹത്തിന്റെ മകളെയെത്തിച്ചത് കാൻപുർ െഎ.ഐ.ടി.യിലെ പെട്രോ കെമിക്കൽ എം.ടെകിന്. രാജ്യം ആ സന്തോഷം പങ്കുവെച്ചതാകട്ടെ കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ട്വീറ്റിലൂടെയും. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയുടെ ഒറ്റ ട്വീറ്റിലൂടെ വൈറലായിരിക്കുകയാണ് പയ്യന്നൂർ സ്വദേശിയായ എസ്. രാജഗോപാലും മകൾ ആര്യ രാജഗോപാലും. പയ്യന്നൂരിലെ ഐ.ഒ.സി. പെട്രോൾ പമ്പ് ജീവനക്കാരൻറെ മകൾ ഐ.ഐ.ടി. കാൻപുരിൽ പെട്രോ കെമിക്കൽ എൻജിനിയറിങ് പഠിക്കുന്നുവെന്ന കാര്യമാണ് കേന്ദ്രപെട്രോളിയം മന്ത്രി ട്വിറ്ററിൽ പങ്കുവെച്ചത്. അച്ഛനും മകളും പെട്രോൾപമ്പിൽ നിൽക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ട്വീറ്റ്. ഇവർ പുതിയ ഇന്ത്യയുടെ പ്രചോദനവും മാതൃകയുമാണെന്നാണ് ട്വീറ്റിലുള്ളത്. അഞ്ചുലക്ഷത്തിലേറെപ്പേർ ട്വീറ്റ് കണ്ട് പ്രതികരിച്ചു. 20 വർഷമായി പയ്യന്നൂർ ടൗണിലെ ഐ.ഒ.സി. പമ്പിലെ ജീവനക്കാരനാണ് അന്നൂർ ശാന്തിഗ്രാം വാർഡിലെ എസ്. രാജഗോപാൽ. ബജാജ് മോട്ടോഴ്സിലെ ജീവനക്കാരി കെ.കെ. ശോഭനയാണ് ആര്യയുടെ അമ്മ. ഐ.ഒ.സി.യുടെ റീജണൽ മാനേജരാണ് ഇരുവരുടെയും ചിത്രം വാങ്ങിയത്. പിന്നീട് ഈ ചിത്രവും ഇരുവരുടെയും കഥയും ഐ.ഒ.സി. ഡീലർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ എത്തുകയായിരുന്നു. അതോടെ, സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ചു. എസ്.എസ്.എൽ.സി.ക്ക് നൂറുശതമാനം മാർക്കോടെ പയ്യന്നൂർ സെയ്ന്റ് മേരീസ് ഹൈസ്കൂളിൽനിന്നും പ്ലസ്ടുവിന് 98 ശതമാനം മാർക്കോടെ കണ്ടങ്കാളി ഷേണായ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പാസായ ആര്യ എൻ.ഐ.ടി. കാലിക്കറ്റിൽ പെട്രോ കെമിക്കൽ എൻജിനിയറിങ്ങിൽ ബി.ടെകിനു ചേർന്നു. ഇപ്പോൾ ഐ.ഐ.ടി. കാൻപുരിൽ രണ്ടാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനി.
from mathrubhumi.latestnews.rssfeed https://ift.tt/3msoXEo
via
IFTTT