ന്യൂഡൽഹി: സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയർവേയ്സ് സർവീസുകൾ നിർത്തിയതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുമായി സ്പൈസ്ജെറ്റും എയർ ഇന്ത്യയും. ജെറ്റ് എയർവേയ്സിലെ ജീവനക്കാരെ ജോലിക്കെടുക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു. ആദ്യഘട്ടമായി 500 ജീവനക്കാരെ സ്പൈസ് ജെറ്റ് ജോലിക്കെടുത്തിട്ടുണ്ട്.
നിലവിൽ 100 പൈലറ്റുമാർ, 200 കാബിൻ ക്രൂ, 200 ടെക്നിക്കൽ-എയർപോർട്ട് ജീവനക്കാരെയുമാണ് ജോലിക്കെടുത്തിരിക്കുന്നത്. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിൻെറ ഭാഗമായാണ് സ്പൈസ് ജെറ്റ് പുതിയ ജീവനക്കാരെ നിയമിക്കുന്നത്. പുതിയ 24 അഭ്യന്തര റൂട്ടുകളിലേക്ക് സർവീസ് ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചിരുന്നു.
ജെറ്റ് എയർവേയ്സിൻെറ വിമാനങ്ങൾ സർവീസിനായി ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ തീരുമാനം. അന്താരാഷ്ട്ര റൂട്ടുകളിൽ ഈ വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്താനാണ് എയർ ഇന്ത്യയുടെ നീക്കം. 119 വിമാനങ്ങളാണ് ജെറ്റ് എയർവേയ്സിനായി സർവീസ് നടത്തിയിരുന്നത്. വിമാനങ്ങൾ എടുക്കാനുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് എയർ ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അശ്വനി ലൊഹാനി എസ്.ബി.ഐ. ചെയർമാൻ രജ്‌നീഷ് കുമാറിന് കത്തയച്ചു.
എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള കൺസോട്യം അടിയന്തിര ധനസഹായമായ 400 കോടി നൽകാൻ വിസമ്മതിച്ചതോടെയാണ് ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയത്. കിട്ടാക്കടം ഓഹരിയാക്കി മാറ്റിയതോടെ ജെറ്റ് എയർവെയ്‌സിന്റെ നിയന്ത്രണം എസ്.ബി.ഐ. ഏറ്റെടുത്തിരിക്കുകയാണ്.
from Anweshanam | The Latest News From India http://bit.ly/2ZoMfir
via IFTTT