ന്യൂഡൽഹി: തിരഞ്ഞെടുപ്പുപ്രക്രിയ തുടങ്ങിയതുമുതൽ ഇതുവരെ തിരഞ്ഞെടുപ്പുകമ്മിഷൻ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിടിച്ചെടുത്തത് 781 കോടി രൂപയുടെ കറൻസി ഉൾപ്പെടെ 3244 കോടി വിലവരുന്ന സാധന സാമഗ്രികൾ. 245 കോടി വിലവരുന്ന മദ്യം, 1193 കോടിയുടെ മയക്കുമരുന്ന്, 970 കോടി മൂല്യംവരുന്ന സ്വർണം, 52 കോടിയുടെ മറ്റു സാമഗ്രികൾ എന്നിവയാണ് പിടിച്ചത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ആകെ പിടിച്ചതിന്റെ മൂന്നിരട്ടി ഇതിനകം ആയിക്കഴിഞ്ഞു. 2014-ൽ 303.86 കോടി രൂപയാണ് പണമായി കിട്ടിയത്. ഇക്കുറി ഇനിയും നാലുഘട്ടങ്ങൾ ബാക്കിയിരിക്കെ, അനധികൃത പണത്തിന്റെയും സാധനങ്ങളുടെയും ഒഴുക്ക് വലിയ തോതിലുണ്ടാവുമെന്നാണ് കരുതുന്നത്. കേരളത്തിൽ തിരഞ്ഞെടുപ്പു പൂർത്തിയായപ്പോൾ 8.56 കോടി രൂപയുടെ കറൻസി, 54 ലക്ഷം രൂപ വിലവരുന്ന മദ്യം, 22.13 കോടിയുടെ മയക്കുമരുന്ന്, 3.26 കോടിയുടെ സ്വർണവും മറ്റാഭരണങ്ങളും ഒരു ലക്ഷത്തിന്റെ മറ്റു സാമഗ്രികൾ എന്നിവയാണ് പിടിച്ചത്. തമിഴ്നാട്ടിൽനിന്നാണ് ഏറ്റവും കൂടുതൽ പണം പിടിച്ചത്; 215.37 കോടി രൂപ. ആന്ധ്രാപ്രദേശിൽനിന്ന് 137.27 കോടിയും കർണാടകത്തിൽനിന്ന് 39.41 കോടിയും മഹാരാഷ്ട്രയിൽനിന്ന് 52.91 കോടിയും തെലങ്കാനയിൽനിന്ന് 69 കോടിയും പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ മയക്കുമരുന്നു പിടിച്ചത് ഗുജറാത്തിൽനിന്നാണ്. 524 കോടി രൂപ വിലവരുന്ന 130 കിലോഗ്രാം മയക്കുമരുന്നാണ് അവിടെനിന്നു കിട്ടിയത്. അതേസമയം, കറൻസി 7.4 കോടിയേ ഉള്ളൂ. മദ്യം നിരോധിച്ച സംസ്ഥാനമാണെങ്കിലും ഗുജറാത്തിൽനിന്ന് തിരഞ്ഞെടുപ്പുവേളയിൽ പിടിച്ചത് 3.97 ലക്ഷം ലിറ്റർ മദ്യമാണ്. ഇതിന് 11.36 കോടി വിലവരും. കർണാടകത്തിൽനിന്ന് 37.85 കോടിയുടെയും തമിഴ്നാട്ടിൽനിന്ന് 3.55 കോടിയുടെയും തെലങ്കാനയിൽനിന്ന് 5.49 കോടിയുടെയും മഹാരാഷ്ട്രയിൽനിന്ന് 25.64 കോടിയുടെയും മദ്യം പിടികൂടി. content highlights: loksabha election 2019, tamil nadu
from mathrubhumi.latestnews.rssfeed http://bit.ly/2WdNleS
via
IFTTT