ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും അവരുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള പണം എങ്ങനെ കണ്ടെത്തുന്നെന്ന് വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. തിരഞ്ഞെടുപ്പ് ചെലവുകൾ നടത്തുന്നത് നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വിറ്റുകിട്ടുന്ന പണംകൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി മോദിയുടെ വിമാനയാത്രകൾക്കുള്ള പണം എവിടുന്നു വരുന്നു? മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിനുമായി ബിജെപി ചെലവഴിക്കുന്ന പണം എവിടെനിന്നാണ് അവർ കണ്ടെത്തുന്നത്? തിരഞ്ഞെടുപ്പ് ചിലവുകൾക്കായി ബിജെപി നേതാക്കളുടെ ഭാര്യമാരുടെ ആഭരണം വിൽക്കുന്നുണ്ടോ?- കമൽനാഥ് ചോദിച്ചു. ഡൽഹിയിൽ പണികഴിപ്പിക്കുന്ന ബിജെപി ഓഫീസിനുള്ള 700 കോടി എവിടുന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കമൽനാഥ് ആവശ്യപ്പെട്ടു. മോദി ആദ്യം ഇത്തരം ചോദ്യങ്ങൾക്ക് മറുപടി നൽകണം. അതിനു ശേഷം തന്നോട് ചോദ്യങ്ങൾ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനായി ചെലവഴിക്കാവുന്ന തുകയുടെ പരിധി മറികടന്നതായി ചൂണ്ടിക്കാട്ടി എഎപി നേതാവ് സഞ്ജയ് സിങ് തിരഞ്ഞെടുപ്പ് കമ്മീഷന് ഞായറാഴ്ച പരാതി നൽകിയിരുന്നു. മോദിയുടെ വാരാണസിയിലെ റോഡ് ഷോയ്ക്ക് മാത്രം 1.27 കോടി രൂപ ചെലവായതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു സ്ഥാനാർഥിക്ക് ആകെ ചിലവഴിക്കാവുന്ന പരാമാവധി തുക 70 ലക്ഷം ആണെന്നിരിക്കെയാണ് ഒരു റോഡ്ഷോയ്ക്ക് മാത്രം ഇത്രയും തുക ചിലവായതെന്നും ഇത് ചട്ടലംഘനമാണെന്നും അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 30 സെക്കൻഡ് വരുന്ന ഒരു ടെലിവിഷൻ പരസ്യത്തിനായി ലക്ഷങ്ങൾ വേണ്ടിവരും. മോദിയുടെ പ്രചാരണത്തിനായി എല്ലായിടത്തും ഇത്തരം പരസ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. എവിടെനിന്നാണ് ഇതിനുള്ള പണം? എന്തായാലും മോദിയുടെ കീശയിൽനിന്നല്ല എന്ന് ഉറപ്പാണ്- രാഹുൽ ഗാന്ധി പറഞ്ഞു. Content Highlights:wives of BJP leaders, jewellery, electoral expenses, Kamal Nath, lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2PyYx37
via
IFTTT