Breaking

Thursday, April 11, 2019

ഐ.എസിന്റെ തകർച്ച: നാട്ടിലേക്ക് മടങ്ങുന്നവർക്കായി വലവിരിച്ച് എൻ.ഐ.എ.

കരിപ്പൂർ: സിറിയയിലെ അവസാന ഐ.എസ് സാമ്രാജ്യവും തകർന്നതോടെ നാട്ടിലേക്ക് മടങ്ങാൻ സാധ്യതയുള്ള ഐ.എസ്. ഭീകരവാദികൾക്കായി എൻ.ഐ.എ. വലവിരിക്കുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ മലയാളികളുൾപ്പെടെ 327 പേർ ഐ.എസിൽ ചേരാനായി ഇന്ത്യ വിട്ടുപോയതായി എൻ.ഐ.എയ്ക്ക് വിവരമുണ്ട്. രാജ്യത്തുനിന്ന് ഐ.എസിലേക്ക് പ്രധാനമായും റിക്രൂട്ട്മെന്റ് നടത്തിയ അബുദാബി മൊഡ്യൂൾ വഴിയാണ് ഇവരിൽ ഏറെപ്പേരും രാജ്യംവിട്ടത്. ഇവരുടെ മുഖ്യ റിക്രൂട്ടിങ് ഏജൻറായ കർണാടക ഭട്കൽ സ്വദേശി റിയാസ് ഒരുമാസം മുൻപാണ് സിറിയയിൽ കൊല്ലപ്പെട്ടത്. ഇതോടെ ഐ.എസിൽ ചേർന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് നിൽക്കക്കള്ളിയില്ലാതായിരിക്കുകയാണ്. കൊല്ലപ്പെടുകയോ നാട്ടിലേക്കുമടങ്ങുകയോ മാത്രമാണ് ഇവർക്കുമുന്നിലുള്ള പോംവഴി. സിറിയയിൽനിന്ന് തുർക്കി വഴി അബുദാബിയിലോ ഖത്തറിലോ എത്തി രാജ്യത്തേക്കു മടങ്ങാനാണ് ഇവരുടെ ശ്രമം. ഐ.എസിൽ ചേരാനായി നാടുവിട്ടവരിൽ 75-നും 90-നും ഇടയിൽ ആളുകൾ മാത്രമാണ് ഇനി ശേഷിക്കുന്നതെന്നാണ് എൻ.ഐ.എയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ വിശദവിവരങ്ങൾ എൻ.ഐ.എ. വിവിധ വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ വിഭാഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ഇവരിൽ ചിലർ ഇറാൻ, പാകിസ്താൻ വഴി അഫ്ഗാനിസ്ഥാനിലെ നാംഗർ ഹാറിലെത്തിയതായി സംശയമുണ്ട്. കണ്ണൂരിൽനിന്ന് ഐ.എസിൽ ചേരാനായി നാടുവിട്ട മലയാളികളുൾപ്പെടെയുള്ളവർ ഇവിടെയാണ് എത്തിയത്. ഇവരിൽ 24 പേർ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇവരോടൊപ്പം ചേരാനായി ശേഷിക്കുന്ന മലയാളികളുൾപ്പെടെയുള്ളവർ എത്താൻ സാധ്യതയുണ്ടെന്ന് എൻ.ഐ.എ. അഫ്ഘാൻ സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ കൊടുവള്ളി വലിയപറമ്പ് വട്ടക്കണ്ടത്തിൽ ഷൈബു നിഹാർ (39) 2015-ൽ ഐ.എസിൽ ചേരാനായി നാടുവിട്ടതായാണ് എൻ.ഐ.എ. കരുതുന്നത്. രാജ്യത്തുനിന്ന് ആളുകളെ റിക്രൂട്ട്ചെയ്യാനും സാമ്പത്തികം സ്വരൂപിക്കാനും ഇയാൾ ശ്രമിച്ചതായി തെളിഞ്ഞിട്ടുണ്ട്. സിറിയയിൽനിന്ന് ഖത്തറിലേക്ക് കടന്ന ശേഷമാണ് ഇയാൾ നാട്ടിലേക്കുമടങ്ങിയത്. ഇയാൾ മടങ്ങുന്നതായി നേരത്തേ രഹസ്യവിവരം ലഭിച്ച എൻ.ഐ.എ. വിമാനത്താവളത്തിൽ കാത്തിരുന്ന് ഇയാളെ പിടികൂടുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന കൂടുതൽപേരെക്കുറിച്ച് ഇയാളിൽനിന്ന് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. Content Highlights:NIA Mission to trap Indian Citizens return from IS


from mathrubhumi.latestnews.rssfeed http://bit.ly/2IvALDs
via IFTTT