തിരുവനന്തപുരം: കഠിനമായ ചൂടിൽ കേരളം പൊള്ളുന്നതിനിടെ ആശങ്കയുയർത്തി താപസൂചികയും ഉയരുന്നു. ബുധനാഴ്ച ഒമ്പത് ജില്ലകളിൽ താപസൂചിക 54 ഡിഗ്രിക്ക് മുകളിൽ അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കടുത്ത ജാഗ്രതനിർദേശം പുറപ്പെടുവിച്ചത്. ഈ ഘട്ടത്തിൽ സൂര്യാതപമേൽക്കാനുള്ള സാധ്യത കൂടുതലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ ഉച്ചക്ക് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റ് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പ് തുടരുകയാണ്.
മനുഷ്യശരീരത്തിൽ അനുഭവപ്പെടുന്ന യഥാർഥ ചൂടാണ് താപസൂചിക. തണലുള്ള പ്രദേശങ്ങളിലെ അന്തരീക്ഷ താപനിലയും വായുവിലെ ഈർപ്പത്തിന്റെ സാന്നിധ്യവും സൂത്രവാക്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയാണ് താപസൂചിക നിർണയിക്കുന്നത്.
from Anweshanam | The Latest News From India https://ift.tt/2OGBhzB
via IFTTT