Breaking

Friday, April 5, 2019

ഹാത്തിമും സോയയും വിളിച്ചു, രാഹുൽഗാന്ധി വണ്ടി നിർത്തി

കോഴിക്കോട്: ''രാഹുൽജീ...'' കുരുന്നുകളുടെ വിളി കേട്ടപ്പോൾ മുന്നോട്ടുനീങ്ങിയ കാർ നിന്നു. ഡോർതുറന്ന് രാഹുൽഗാന്ധി പുറത്തേക്കു കൈനീട്ടി. കുഞ്ഞുഹാത്തിമിനെ എടുത്തു കാറിൽ കയറ്റി. സോയക്കുട്ടിക്ക് കൈകൊടുത്തു. ഇരട്ടക്കുഞ്ഞുങ്ങളെ ഓമനിച്ചുകൊണ്ട് രാഹുൽഗാന്ധി പേരുചോദിച്ചു. മൂന്നരമണിക്കൂറോളം സർക്കാർ ഗസ്റ്റ്ഹൗസിനുപുറത്ത് രാഹുലിനെ ഒരുനോക്കുകാണാൻ കാത്തിരുന്ന കുഞ്ഞുങ്ങൾക്ക് എന്തെന്നില്ലാത്ത സന്തോഷം. വയനാട് ലോകസഭാമണ്ഡലത്തിൽ നാമനിർദേശപത്രിക നൽകാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കോഴിക്കോട് ഗസ്റ്റ് ഹൗസിൽനിന്നിറങ്ങിയപ്പോഴായിരുന്നു ഈ രംഗങ്ങൾ. സഹോദരി പ്രിയങ്കാഗാന്ധിയുമൊത്ത് 10.32-നാണ് രാഹുൽ ഗസ്റ്റ്ഹൗസിന് പുറത്തേക്കെത്തിയത്. കൂടിനിന്ന ജനക്കൂട്ടം ആരവത്തോടെ അഭിവാദ്യമർപ്പിച്ചു. പോലീസ് വേലി തള്ളിമാറ്റി കാറിനടുത്തേക്കു കുതിക്കാനടുത്ത ജനക്കൂട്ടത്തെ കണ്ട് കാർ നിന്നു. സുരക്ഷാസന്നാഹങ്ങളൊന്നും പരിഗണിക്കാതെ രാഹുൽ പുറത്തിറങ്ങി. കൈകൂപ്പി അദ്ദേഹം അടുത്തെത്തിയപ്പോൾ ഹസ്തദാനത്തിനായി കൈകൾ നീണ്ടു. കൂട്ടപ്പൊരിച്ചിലിൽ ചിലർക്കൊക്കെ കൈ കൊടുക്കാനായി. മറ്റുചിലർ 'ഭാവിപ്രധാനമന്ത്രി'യെ സെൽഫിയിൽപ്പെടുത്താനുള്ള തിടുക്കത്തിലായിരുന്നു. പോലീസും എസ്.പി.ജി.ക്കാരും ആവതു പണിപ്പെട്ട് ആളുകളെ തള്ളിമാറ്റി രാഹുലിനെ കാറിനകത്തേക്കാക്കി. നൂറുമീറ്റർ പിന്നിട്ടപ്പോഴേക്കും കാർ വീണ്ടുംനിന്നു. ഇരട്ടക്കുട്ടികളായ ഹാത്തിമിന്റെയും സോയയുടെയും 'രാഹുൽജീ' എന്ന വിളികേട്ടാണ് അദ്ദേഹം വണ്ടി നിർത്താനാവശ്യപ്പെട്ടത്. പുറത്തിറങ്ങാതെ കുഞ്ഞുങ്ങളെ ലാളിച്ചുവിശേഷങ്ങൾ ചോദിക്കുമ്പോഴേക്കും വാഹനത്തിനുചുറ്റും ആൾക്കൂട്ടമായി. ഉടൻ എസ്.പി.ജി. ഇടപെട്ടു. വാതിലടച്ച് വാഹനം വെസ്റ്റ്ഹിൽ വിക്രം മൈതാനിയിലെ ഹെലിപാഡിലേക്കു കുതിച്ചു. രാഹുലിന്റെ ഓമനകളായ ഇരട്ടക്കുട്ടികളുടെ പിന്നാലെയായി പിന്നെ മാധ്യമപ്രവർത്തകർ. രാവിലെ ഏഴിനുതന്നെ രാഹുലിനെ കാണാനായി ഗസ്റ്റ് ഹൗസിനുമുന്നിലുള്ള റോഡരികിൽ ഉമ്മ കെ.എം. ജസ്നയ്ക്കൊപ്പം എത്തിയതാണ് ഹാത്തിമും സോയയും. കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കെ.എം. കാതിരിയുടെ മകളാണ് ജസ്ന. ഭർത്താവ് കെ.എ. മുബീർ ആർകിടെക്ടാണ്. ഉറക്കമുണർന്നയുടൻ ഭക്ഷണംപോലും കഴിക്കാതെ ഉമ്മയോടൊപ്പം ഈസ്റ്റ്ഹില്ലിൽനിന്നുള്ള വീട്ടിൽനിന്നെത്തുകയായിരുന്നു കുഞ്ഞുങ്ങൾ. ജസ്നയുടെ സഹോദരൻ ഫൈസീനും ഒപ്പമുണ്ടായിരുന്നു. തലേദിവസം രാത്രി രാഹുൽ ഗസ്റ്റ്ഹൗസിലെത്തുമ്പോൾ ഒരുനോക്കു കാണാൻ പത്തരമണിവരെ അവർ കാത്തുനിന്നിരുന്നു. അതു നടക്കാത്തതിനാലാണ് രാവിലെത്തന്നെ വീണ്ടുമെത്തിയത്. ഉമ്മ പറഞ്ഞുകേട്ട രാഹുലിനെ നേരിൽ കാണാനും ലാളന അനുഭവിക്കാനും കഴിഞ്ഞ ഹാത്തിമിനും സോയയ്ക്കും ഇനിയൊരാഗ്രഹമുണ്ട്: 'രാഹുൽഗാന്ധി പ്രധാനമന്ത്രിയാകണം'. content highlights:rahul gandhi Kozhikode


from mathrubhumi.latestnews.rssfeed http://bit.ly/2uObw7n
via IFTTT