Breaking

Friday, April 19, 2019

ശക്തമായ മിന്നലിന് സാധ്യത; ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പെയ്യുന്ന വേനൽമഴയോടൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകി. ശനിയാഴ്ചവരെ ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ ജാഗ്രത പാലിക്കണം. കഴിഞ്ഞദിവസം മുളന്തുരുത്തിയിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചിരുന്നു. ജാഗ്രതാ നിർദേശങ്ങൾ * ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ കുട്ടികളെ തുറസ്സായസ്ഥലത്ത് കളിക്കാൻ വിടരുത്. * മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങളെടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. * മിന്നൽ തുടങ്ങിയാൽ ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കണം. ഫോൺ ഉപയോഗിക്കരുത്. * തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നവർ മിന്നലുള്ള സമയം ഉയർന്ന വേദികളിൽനിന്ന് പ്രസംഗിക്കരുത്. മൈക്ക് ഉപയോഗിക്കരുത്. * ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ജനലും വാതിലും അടച്ചിടുക. * ലോഹവസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക. * ഈ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. * വീട്ടിനുള്ളിൽ കഴിയുന്നത്ര ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക. * ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുത്. വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. * വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം. * മിന്നലുണ്ടാകുമ്പോൾ ജലാശയത്തിലിറങ്ങരുത്. * തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി ഇരിക്കുക. * കെട്ടിടങ്ങൾക്കുമുകളിൽ മിന്നൽ ചാലകം സ്ഥാപിക്കുക. വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കുക. * വളർത്തുമൃഗങ്ങളെ തുറസ്സായസ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനായി തുറസ്സായസ്ഥലത്ത് പോകുകയും ചെയ്യരുത്. മിന്നലേറ്റാൽ മിന്നലിന്റെ ആഘാതത്താൽ പൊള്ളലേൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലേറ്റയാളിന്റെ ശരീരത്തിൽ വൈദ്യുതപ്രവാഹമില്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റയാളിന് പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള നിർണായക നിമിഷങ്ങളാണ്. Content Highlights: Possibility for lightning and rain in kerala, weather forecast


from mathrubhumi.latestnews.rssfeed http://bit.ly/2vbgTOf
via IFTTT