Breaking

Tuesday, April 2, 2019

കേരളം ലോഡ് ഷെഡ്ഡിങ്ങിലേക്ക് നീങ്ങിയേക്കും

തൃശ്ശൂർ: വൈദ്യുതി ഉപയോഗം കുത്തനെ കൂടിയതോടെ സംസ്ഥാനം വൈദ്യുതി നിയന്ത്രണത്തിലേക്കെന്ന് സൂചന. പുറത്തുനിന്ന് ലഭിക്കുന്ന അധികവൈദ്യുതിക്ക് കർശന നിയന്ത്രണമേർപ്പെടുത്തിയതാണ് ഇപ്പോൾ വിനയായത്. എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപയോഗം കൂടാൻ കാരണം. ഈ വർഷം രാത്രി പത്തുമണിക്ക് ശേഷമാണ് വൈദ്യുതി ഉപയോഗം കൂടുതൽ. ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാൻ സ്വകാര്യ കമ്പനികളിൽനിന്ന് വൻതുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ ആവശ്യം നിറവേറ്റുന്നത്. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ അളവ് തലേന്നുതന്നെ ബെംഗളൂരുവിലെ സതേൺ റീജിയൺ ലോഡ് ഡെസ്പാച്ച് സെന്ററിൽ (എസ്.ആർ.എൽ.ഡി.സി.) അറിയിക്കണം. ഇതിന്റെയടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ദേശീയ ഗ്രിഡിൽനിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതിൽ കൂടുതൽ വൈദ്യുതി വേണ്ടിവന്നാൽ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. ഇത്തരത്തിൽ തുടർച്ചയായി ഒന്നരമണിക്കൂർ ഉപയോഗിച്ചാൽ വൈദ്യുതി ലഭിക്കാതെയാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ നിയന്ത്രണം മറികടക്കാൻ ശ്രമിച്ചാൽ ലക്ഷങ്ങൾ പിഴ നൽകേണ്ടി വരും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എല്ലായിടത്തും വൈദ്യുതി ഉപയോഗം കൂടിയതോടെയാണ് നിയന്ത്രണം കർശനമാക്കിയത്. വൈദ്യുതി ലഭിക്കാതെ വരുന്നതോടെ ലോഡ് ഷെഡ്ഡിങ് വേണ്ടിവരും. പകൽ ഇപ്പോഴത്തെ പരമാവധി വൈദ്യുതി ഉപയോഗം 3352 മെഗാവാട്ടും രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞവർഷം ഇത് പകൽ 2800, രാത്രി 4,011 മെഗാവാട്ട് വീതമായിരുന്നു. അടിയന്തരഘട്ടങ്ങളിൽ പവർ എക്സ്ചേഞ്ചിൽനിന്നാണ് കേരളം വൈദ്യുതി വാങ്ങുന്നത്. സ്വകാര്യ വൈദ്യുത കമ്പനികളുമായി ദീർഘകാല കരാറിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ യൂണിറ്റിന് 4- 5.50 രൂപയ്ക്കാണ് വൈദ്യുതി ലഭിക്കുന്നത്. നിശ്ചിതപരിധി കഴിഞ്ഞാൽ പവർ എക്സ്ചേഞ്ച് മുഖേന സ്വകാര്യകമ്പനികളിൽനിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 11-12 രൂപ നൽകണം. ചില ദിവസങ്ങളിൽ ഇത് 17 രൂപവരെ എത്തും. കേന്ദ്ര വിഹിതത്തിന് 2.00-3.50 രൂപ നൽകിയാൽ മതി. വൻതുക നൽകി എത്രകാലം ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാനാവുമെന്നതാണ് ബോർഡിന് മുന്നിലുള്ള വെല്ലുവിളി. നിലവിലെ വൈദ്യുതിലഭ്യത * സ്വകാര്യ കമ്പനികളിൽനിന്ന്: 1,300 മെഗാവാട്ട് * കേന്ദ്രവിഹിതം: 1,600 മെഗാവാട്ട് * ജലവൈദ്യുത പദ്ധതികൾ: 1,600 മെഗാവാട്ട് കേരളത്തിലെ വൈദ്യുതി ഉപയോഗം (മെഗാവാട്ടിൽ) തീയതി പകൽ രാത്രി മാർച്ച് 27 3,346 4,311 മാർച്ച് 28 3,352 4,232 മാർച്ച് 29 3,322 4,259 മാർച്ച് 30 3,311 4,173 content highlights:kerala load shedding, electricity


from mathrubhumi.latestnews.rssfeed https://ift.tt/2uELGCM
via IFTTT