Breaking

Friday, March 12, 2021

ജീവിക്കാന്‍ ശവക്കുഴി വെട്ടി, ചാണകം ചുമന്നു; ഇത് മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കുമാര്‍

മാങ്കാംകുഴി : മാവേലിക്കര തഴക്കര കല്ലിമേൽ മാണ്ണത്തുംപാട്ട് വീട്ടിൽ അരുൺ കുമാർ മാവേലിക്കര നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥിയായി വരുന്നതു സിനിമാക്കഥയെ വെല്ലുന്ന തിരക്കഥയിൽ. കഷ്ടപ്പാടും ദുരിതവും നിറഞ്ഞജീവിതം. പാർട്ടി പഠിപ്പിക്കുകയും വളർത്തുകയും ചെയ്ത ചെറുപ്പക്കാരൻ. കൂലിപ്പണിക്കാരായ സുന്ദരദാസ്-വിലാസിനി ദമ്പതിമാരുടെ മകൻ നാലാംക്ലാസ് വരെ കൊല്ലകടവ് സി.എം.എസ്.എൽ.പി. സ്കൂളിലായിരുന്നു. അഞ്ചാം ക്ലാസിൽ തഴക്കര എം.എസ്.എം. സെമിനാരി സ്കൂളിൽ പ്രവേശനം കിട്ടി. തുടർന്നു പഠിപ്പിക്കാൻ പണമില്ലാതെ സുന്ദരദാസ് വിഷമിച്ചു. അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അഡ്വ. സി.എസ്. സുജാത ഇടപെട്ട് അരുണിനെ കറ്റാനം പോപ്പ്പയസ് ഹയർസെക്കൻഡറി സ്കൂളിൽ ബോർഡിങ്ങിൽ ചേർത്തു. 2002-ൽ സുന്ദരദാസ് മരിച്ചതോടെ അമ്മ വിലാസിനി കൂലിവേലയ്ക്കിറങ്ങി. ഒന്നാംക്ലാസോടുകൂടി എസ്.എസ്.എൽ.സി.യും പ്ലസ്ടുവും പാസായ അരുൺ ബിരുദ പഠനത്തിനായി മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ചേർന്നു. ഒന്നാംവർഷം ക്ലാസ് പ്രതിനിധിയായി രണ്ടാംവർഷം കോളേജ് ചെയർമാനുമായി. എസ്.എഫ്.ഐ. മാവേലിക്കര ഏരിയ ആക്ടിങ് സെക്രട്ടറിയും സെക്രട്ടറിയുമായി. പിന്നീട്, ജില്ലാ ജോ.സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായി. അയൽവീടുകളിൽ വീട്ടുജോലിക്കുപോയി കുടുംബം പുലർത്തിയിരുന്ന അമ്മയുടെ വരുമാനം ഏകസഹോദരിയുടെ പഠനത്തിനുകൂടി തികയാതെവന്നപ്പോൾ അരുണിനും പണിക്കിറങ്ങേണ്ടിവന്നു. തൊട്ടടുത്ത ശ്മശാനത്തിൽ ശവക്കുഴിവെട്ടാനും ചാണകം ചുമക്കാനും മൈക്കാട്പണിക്കും ഇലക്ട്രിക്ക് പ്ലംബിങ് ജോലികൾക്കും പോയിത്തുടങ്ങി. ഇതിനിടയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും നേടി. ഡിഗ്രിക്കുശേഷം രാഷ്ട്രീയപ്രവർത്തനത്തിനു താത്കാലിക അവധിനൽകി പുകയില്ലാത്ത അടുപ്പുമായി കുറച്ചുനാൾ കഴിച്ചുകൂട്ടി. വൈകാതെ മുഴുവൻസമയ പാർട്ടി പ്രവർത്തകനായി. ഡി.വൈ.എഫ്.ഐ. ജില്ലാ ട്രഷററായി പ്രവർത്തിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥാനാർഥി പ്രഖ്യാപനം. പാർട്ടി പ്രവർത്തകയായ സ്നേഹയുമായുള്ള പ്രണയം 2018-ൽ വിവാഹത്തിലെത്തി. എം.ബി.എ.ക്കാരിയാണ് സ്നേഹ. ഏകമകൾ അലൈഡ. Content Highlights:Mavelikkara LDF candidate Arun Kumar M S story


from mathrubhumi.latestnews.rssfeed https://ift.tt/30AHdB3
via IFTTT