Breaking

Tuesday, January 21, 2020

അജ്ഞാത വൈറസ് ബെയ്ജിങ്ങിലേക്കും; ഇന്ത്യ യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു

ബെയ്ജിങ്/ന്യൂഡൽഹി: ചൈനയിൽ അജ്ഞാത വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതർ കനത്തജാഗ്രത പുറപ്പെടുവിച്ചു. 2002-2003-ൽ ചൈനയിലും ഹോങ്കോങ്ങിലുമായി 650 പേരുടെ ജീവനെടുത്ത സിവിയർ അക്യൂട്ട് റസ്പിറേറ്ററി സിൻഡ്രോമിനോട് (സാർസ്) സാമ്യതയുള്ളതാണ് അധികൃതരെ കൂടുതൽ ഭയപ്പെടുത്തുന്നത്. മധ്യനഗരമായ വുഹാനിലാണ് ആദ്യമായി അജ്ഞാത വൈറസ് ബാധ കണ്ടെത്തുന്നത്. ഒരുകോടിയിലധികംപേർ വസിക്കുന്ന നഗരമാണിത്. ലക്ഷക്കണക്കിന് യാത്രക്കാർ കടന്നുപോവുന്ന നഗരവുമാണ്. രാജ്യത്ത് കഴിഞ്ഞയാഴ്ച പുതുവർഷാവധി ആരംഭിച്ചതോടെ ലക്ഷങ്ങളാണ് ബന്ധുക്കളെ കാണാനും അവധിക്കാലം ചെലവിടാനുമായി യാത്രചെയ്യുന്നത്. ഇവർ കടന്നുപോകുന്ന പ്രധാനകേന്ദ്രമാണ് വുഹാൻ. വൈറസ് മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതർ മുന്നറിയിപ്പുനൽകിയിരുന്നു. വൈറസ് ബാധമൂലം ഇതുവരെ മൂന്നുപേരാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ 136 പുതിയ കേസുകളും വുഹാനിൽ റിപ്പോർട്ടുചെയ്തതായി പ്രാദേശിക ആരോഗ്യവിഭാഗം അറിയിച്ചു. രാജ്യത്ത് ഇതുവരെ 201 പേരിലാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. അതിൽ ഒമ്പതുപേരുടെ നില ഗുരുതരമാണ്. കൂടാതെ, ജപ്പാനിൽ ഒരാൾക്കും തായ്ലാൻഡിൽ രണ്ടുപേർക്കും വൈറസ്ബാധയേറ്റിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ സ്ഥിതിഗതികൾ കൈവിട്ടുപോയിട്ടില്ലെന്നും നിയന്ത്രിക്കാനാവുമെന്നുമാണ് ഗ്വാങ്ഡോങ് ആരോഗ്യവിഭാഗം പറയുന്നത്. യാത്രാമുന്നറിയിപ്പ് നൽകി ഇന്ത്യ ചൈനയിലെ അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ആ രാജ്യം സന്ദർശിക്കുമ്പോൾ അവശ്യമായ മുൻകരുതലെടുക്കാൻ ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പുനൽകി. വൈറസ് എവിടെനിന്ന്, എങ്ങനെ പടരുന്നുവെന്ന് വ്യക്തമായിട്ടില്ലെങ്കിലും ചൈന സന്ദർശിക്കുന്നവർ പ്രത്യേകം കരുതലെടുക്കണം. ഫാമുകൾ, മൃഗ ചന്തകൾ, കശാപ്പുശാലകൾ എന്നിവ സന്ദർശിക്കുന്നത് ഒഴിവാക്കണം. പകുതി പാചകംചെയ്തതോ, പച്ചയോ ആയ മാംസം കഴിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുനൽകുന്നു. സുഖമില്ലാത്തവരെ സന്ദർശിക്കുകയും അവരുമായി അടുത്തിടപഴകുകയുമരുത്. ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരുമായി പ്രത്യേകിച്ചും. ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ എപ്പോഴും മുഖംമൂടി ധരിക്കണം. വൃത്തിയിൽ ശ്രദ്ധിക്കുക, കൈ ഇടയ്ക്കിടെ സോപ്പിട്ടുകഴുകുക, ചുമക്കുന്പോഴും തുമ്മുമ്പോഴും മുഖംമറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. Content Highlights:China Virus


from mathrubhumi.latestnews.rssfeed https://ift.tt/2NKift3
via IFTTT