കൊൽക്കത്ത: പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലുമെന്ന് ആവർത്തിച്ച് പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ്. ഉത്തർപ്രദേശിൽ പ്രക്ഷോഭത്തിനിടയിൽ പൊതുമുതൽ നശിപ്പിച്ചവരെ നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന ദിലിപ് ഘോഷിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വെടിവെച്ച് കൊല്ലുമെന്ന പ്രസ്താവന ദിലിപ് ആവർത്തിച്ചിരിക്കുന്നത്. ഞങ്ങൾ അധികാരത്തിൽ വന്നാൽ, ദേശവിരുദ്ധരെയും പൊതുമുതൽ നശിപ്പിക്കുന്നവരെയും ലാത്തി ഉപയോഗിച്ച് അടിക്കുകയും വെടിവെക്കുകയും ജയിലിൽ ഇടുകയും ചെയ്യും - കൊൽക്കത്തയിൽ നടന്ന ഒരു പത്രസമ്മേളനത്തിൽ ദിലീപ് പറഞ്ഞു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് ദിലിപിന്റെ പരാമർശം. നായ്ക്കളെ പോലെ വെടിവെച്ചുകൊന്നുവെന്ന പരാമർശത്തെ കുറിച്ച് പുനരാലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഞാൻ എന്താണോ പറഞ്ഞത് അത് ചിന്തിച്ചതിനു ശേഷമാണ് പറഞ്ഞത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തങ്ങളുടെ ഭരണകാലത്ത് ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും കോൺഗ്രസും പോലീസ് വെടിവെപ്പിൽ നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ളതാണെന്നും ദിലിപ് കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിൽ നക്സൽ കാലഘട്ടത്തിൽ സിദ്ധാർഥ് ശങ്കർ നിരവധി ചെറുപ്പക്കാരെ പിറകിൽ വെടിയുതിർത്ത് കൊലപ്പെടുത്തിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് വേണ്ടി ആർപ്പുവിളിച്ചവരാണോ ഇന്ന് അഹിംസയെ കുറിച്ച് സംസാരിക്കുന്നത്. ദിലിപ് ചോദിച്ചു. ദിലിപിന്റെ പ്രസ്താവനയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ദിലീപിന്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും എത്രയും വേഗം പ്രസ്താവന പിൻവലിക്കാൻ ദിലിപ് ഘോഷ് തയ്യാറാകണമെന്നും ഗൂർഖജനമുക്തി മോർച്ച ആവശ്യപ്പെട്ടു. Content highlights:Dilip GHosh repeats Vandals will be shot
from mathrubhumi.latestnews.rssfeed https://ift.tt/30qUzPw
via
IFTTT