കോഴിക്കോട്: ഇടതുപക്ഷ രാഷ്ടീയത്തിന് ഒപ്പമേ ചേരുന്നുള്ളൂയെന്നും അതിൽ മറ്റ് തടസങ്ങളൊന്നുമില്ലെന്നും കോൺഗ്രസ് വിട്ട കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി.എം. സുരേഷ്ബാബു. എൻ.സി.പി ക്ഷണിച്ചാൽ പാർട്ടിയിൽ ചേരുമെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ എൻ.സി.പിയിൽ ചേരുമെന്ന സൂചന ആർക്കും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൻ.സി.പി നേതൃത്വവും അങ്ങനെ ഒരു സൂചന നൽകിയിട്ടില്ലെന്നാണ് മനസിലാക്കിയിരിക്കുന്നത്. അത്തരം ഒരു തീരുമാനത്തിലേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പി.സി. ചാക്കോയുമായി ആശയവിനിമയം നടത്താറുണ്ട്. എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. പി.സിചാക്കോ ക്ഷണിച്ചാൽ കൂട്ടായി ആലോചിച്ച് അദ്ദേഹത്തോടൊപ്പം പോകുന്നതിൽ മടിയില്ലെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന അവഗണനകൾ തന്നെയാണ് പാർട്ടി വിടാനുള്ള വ്യക്തിപരമായ കാരണം. അതിനേക്കാൾ ഉപരി കോൺഗ്രസിന് ഒരു ദിശാബോധം നഷ്ടപ്പെട്ട ഒരു സാഹചര്യം ഇന്നുണ്ട്. എന്റെ നിലവാരത്തിലുള്ള ഒരാളെക്കൊണ്ടൊന്നും പാളം തെറ്റിയ കോൺഗ്രസിനെ പാളത്തിലാക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇനി അതിൽ തുടരുന്നതിൽ പ്രസക്തിയില്ലെന്ന് കണ്ട് ഒഴിഞ്ഞുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് 1978-ൽ പിളരുമ്പോൾ കെ.എസ്.യു.വിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന സുരേഷ് ബാബു ദീർഘകാലം കോൺഗ്രസ് എസിന്റെ കോഴിക്കോട് ജില്ലാ പ്രസിഡന്റും എൽ.ഡി.എഫ്. കൺവീനറുമായിരുന്നു. 1995-ൽ കോൺഗ്രസിലേക്ക് മടങ്ങി. കോൺഗ്രസ് സ്ഥാനാർഥിയായി രണ്ടുതവണ വടകരയിൽനിന്ന് ലോക്സഭയിലേക്കും 2016-ൽ കോഴിക്കോട് നോർത്തിൽനിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുണ്ട്. Content Highlights: P.M. Suresh Babu,NCP, p c chacko,kerala assembly election 2021
from mathrubhumi.latestnews.rssfeed https://ift.tt/3lLopJl
via
IFTTT