തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി. സർവീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയത് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് സർക്കാരിന്റെ നടപടി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കെത്തി. സർക്കാരും ജേക്കബ് തോമസും തമ്മിലുള്ള തർക്കത്തിന്റെ അവസാനത്തെ നടപടിയായാണ് തരംതാഴ്ത്തൽ വന്നിരിക്കുന്നത്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. തരംതാഴ്ത്തൽ സംബന്ധിച്ച നോട്ടീസ് സർക്കാർ ജേക്കബ് തോമസിന് നൽകി. അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക ലംഘനമാണെന്നാണ്നോട്ടീസിൽ പറയുന്നത്. ഓഖി ദുരന്തത്തിന് പിന്നാലെ നടത്തിയ പരാമർശം മുതലാണ് സർക്കാരുമായി ജേക്കബ് തോമസ് ഇടയുന്നത്. ഇതിന് പിന്നാലെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പേരിൽ വിവിധ വകുപ്പുകൾക്കെതിരേഗുരുതര ആരോപണമുന്നയിക്കുന്ന പുസ്തകമെഴുതി. ഈ പുസ്തകമെഴുത്താണ് അച്ചടക്ക നടപടിക്ക് കാരണമായത്. ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരേതരംതാഴ്ത്തൽ നടപടിയുണ്ടാകുന്നത് ഇതാദ്യമായാണ്. നിലവിൽ സർവീസിലുള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥാനാണ് ജേക്കബ് തോമസ്. 1985 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിലവിൽ പോലീസ് ചുമതലകളിൽ നിന്ന് മാറ്റി മെറ്റൽ ആൻഡ് സ്റ്റീൽസിൽ നിയമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനെതിരേരൂക്ഷമായ രീതിയിൽ സർക്കാരിനെ പരിഹസിക്കാനാണ് ജേക്കബ് തോമസ് ശ്രമിച്ചത്. ഇത്തരം പ്രതികരണങ്ങളും നടപടിക്ക് കാരണമായി. Content Highlights:Disciplinary action against Jacob Thomas, he demoted by govt
from mathrubhumi.latestnews.rssfeed https://ift.tt/30H4pgg
via
IFTTT