മുംബൈ: യു.എ.ഇ.യിലെ കോടതിവിധി ഇന്ത്യയിലും ബാധകമാവുന്നതോടെ ഒട്ടേറെ മലയാളികൾ കുടുങ്ങും. യു.എ.ഇ. ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ പകുതിയിലേറെയും മലയാളികളാണ്. ഇതിൽ മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലുള്ളവർ അറുപതു ശതമാനത്തോളമുണ്ട്. ബാക്കി മറ്റുജില്ലക്കാരാണ്. യു.എ.ഇ.യിലെ 55 ബാങ്കുകളിൽനിന്നായി 15,000 കോടിയിലേറെ രൂപ വായ്പയെടുത്ത് ഇന്ത്യക്കാർ സ്ഥലംവിട്ടതായാണ് പ്രാഥമിക കണക്കുകൾ. ദുബായിലെ ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് മുങ്ങിയവരിൽ 70 ശതമാനം തെക്കേ ഇന്ത്യക്കാരാണ്. ഇതിൽ 55 ശതമാനം മലയാളികളാണ്. ഭീമമായ തുക വായ്പയെടുത്ത് മുങ്ങിയതോടെ യു.എ.ഇ.യിലെ ബാങ്കുകൾക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ വർധിച്ച സാഹചര്യത്തിലാണ് വൻതുക തിരിച്ചുപിടിക്കാനുള്ള ബാങ്കുകളുടെ ശ്രമങ്ങൾക്ക് പുതിയ വിജ്ഞാപനത്തിലൂടെ ഇന്ത്യയിലും നിയമപരിരക്ഷ നൽകിയിരിക്കുന്നത്. 1999-ലെ ഇന്ത്യ-യു.എ.ഇ. ഉഭയകക്ഷി കരാറിന്റെ അനുബന്ധമായി ജനുവരി 17-ന് കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനം വന്നതോടെ യു.എ.ഇ. കോടതി പുറപ്പെടുവിക്കുന്ന വിധികൾ, ഇന്ത്യൻ കോടതികളിലൂടെ നടപ്പാക്കാനാവുമെന്ന് ഇന്ത്യാ ലോ എൽ.എൽ.പി. മാനേജിങ് പാർട്ണർ കെ.പി. ശ്രീജിത്ത് പറഞ്ഞു. ഇതുവഴി, വായ്പയെടുത്ത് മുങ്ങിയവരുടെ ഇന്ത്യയിലെ സ്വത്തുക്കൾ കണ്ടുകെട്ടാനും അറസ്റ്റുചെയ്ത് ജയിലിലടയ്ക്കാനുമാവും. യു.എ.ഇ.യിലെ ഒട്ടേറെ ബാങ്കുകളുടെ കേസുകൾ ഇന്ത്യയിൽ കൈകാര്യംചെയ്യുന്നത് മുംബൈ ആസ്ഥാനമായ ഇന്ത്യാ ലോ എൽ.എൽ.പി.യാണ്. യു.എ.ഇ.യിലെ എമിറേറ്റ്സ് എൻ.ബി.ഡി., ഫസ്റ്റ് ഗൾഫ് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് അബുദാബി, അബുദാബി കമേഴ്സ്യൽ ബാങ്ക്, മഷ്റിഖ് ബാങ്ക് എന്നീ ബാങ്കുകളാണ് ഭീമമായ വായ്പ നൽകിയിട്ടുള്ളത്. ഇത്തരം വായ്പകൾ തിരിച്ചുപിടിക്കാനാവാതെ യു.എ.ഇ.യിലെ ബാങ്കുകൾ വിഷമിക്കുകയായിരുന്നു. ഇന്ത്യയിലെ വ്യക്തികൾക്ക് നൽകിയ വായ്പ തിരിച്ചുപിടിക്കാൻ യു.എ.ഇ. ബാങ്കുകൾ മുമ്പ് ഇന്ത്യയിലെ സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചിരുന്നു. എന്നാൽ, 2018-ൽ കേരള ഹൈക്കോടതി വിദേശബാങ്കുകൾക്ക് ഇന്ത്യയിൽ റിക്കവറി നടത്താൻ അധികാരമില്ലെന്ന് വ്യക്തമാക്കിയിരുന്നു. അതോടെ കോടിക്കണക്കിനു രൂപ വായ്പയിനത്തിൽ നൽകിയത് തിരിച്ചുകിട്ടാതെ ബാങ്കുകൾ പ്രതിസന്ധിയിലായി. വായ്പയെടുത്ത് മുങ്ങിയവർക്ക് പുതിയ വിജ്ഞാപനം വിനയാകുമെന്നുറപ്പാണ്. Content Highlights: uae bank loan fraud-malayalees
from mathrubhumi.latestnews.rssfeed https://ift.tt/2sNjOzd
via
IFTTT